Friday, March 20, 2026 Last Updated 9 Min 47 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Jun 2025 07.19 PM

കേരളത്തിന് മൂന്നും നാലും പാതകള്‍; സംസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്ന പദ്ധതിക്ക് അനുമതിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികളും ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
kerala

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്നും നാലും റെയില്‍വേപാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര സര്‍ക്കാരെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഒപ്പം പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികളും ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

യുപിഎ സര്‍ക്കാരുകള്‍ കേരളത്തിന് അനുവദിച്ചിരുന്ന റെയില്‍വേ ബജറ്റിനേക്കാള്‍ ഉയര്‍ന്ന തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും അശ്വിനി പറഞ്ഞു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ റെയില്‍വേ ബജറ്റ് ശരാശരി 372 കോടിയില്‍ നിന്ന് (2009-14) 3,042 കോടിയായി വര്‍ദ്ധിപ്പിച്ചു' റെയില്‍വേ മന്ത്രി എക്‌സില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അദ്ദേഹം അറിയിച്ചു.

അടുത്ത ദിവസം തന്നെ കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്.

അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട ശബരിപാത. നേരത്തേ 8 കി.മീ. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കി.മീ നിര്‍മ്മാണവും നടന്നതാണ്.

ഇതോടെ റെയില്‍ കണക്റ്റിവിറ്റിയുടെയും വികസനത്തിന്റെയും പുതുലോകം കേരളത്തിനു മുന്നില്‍ തുറക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വലിയ സഹായമാകും ഈ പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമാവുകയും ഇടുക്കി ജില്ലയെ റെയില്‍വേയുമായി കണ്ണിചേര്‍ക്കുന്ന പ്രഥമ പാതയെന്ന പ്രത്യേകതയും ഇതിനുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW