-->
തിരുവനന്തപുരം: പതിവ് പോലെ തന്നെ ജൂണ്‍ ആദ്യവാരം തന്നെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്നും എന്നാല്‍ മഴക്കെടുതിയുടെ സാഹചര്യം കണക്കിലെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ രണ്ടിന് എന്ന് തന്നെയാണ് നിലവിലെ തീരുമാനം. എന്നാല്‍ രണ്ടുദിവസത്തെ കാലാവസ്ഥ കൂടി കണക്കിലെടുത്ത ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് മാറ്റം വേണമെങ്കില്‍ വരുത്തുമെന്നും പറഞ്ഞു.
കാലവര്‍ഷം അതിശക്തമായി മുന്നേറുന്ന സാഹചര്യത്തില്‍ പല സ്‌കൂളുകളും പ്രളയദുരിതാശ്വാസ ക്യാമ്പാക്കി മാറ്റേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന സൂചനകളുമുണ്ട്. നിലവില്‍ ആടിയുലയുന്ന ഷെഡ്ഡുകള്‍ സ്‌കൂളുകളില്‍ ഇല്ലെന്നും അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പതിനാലായിരം സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടായിട്ട് ഇത്തവണ ഉണ്ടായ കാറ്റില്‍ ഒരു സ്‌കൂള്‍ കെട്ടിടത്തിന് പോലും തകരാര്‍ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
ഹൈസ്‌കൂള്‍ സമയക്രമത്തിലെ മാറ്റത്തില്‍ ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. എന്നാല്‍ അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകള്‍ ആണ്. പിന്നാലെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയംകൂട്ടിച്ചേര്‍ത്തത്. സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും.
വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍പി ക്ലാസുകളില്‍ പ്രതിവര്‍ഷം 800 മണിക്കൂര്‍ ക്ലാസാണ് നിര്‍ദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങള്‍ മതിയാകും. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്.