-->
തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടിട്ടും പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മാത്രം എട്ട് മരണങ്ങളാണ് മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്നും രാജീവ് ചൂണ്ടികാട്ടി. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല, പക്ഷേ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018 ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കൺമുൻപിൽ ദുരനുഭവമായി നിൽക്കുമ്പോൾ അത്തരം അവസ്ഥകൾ ഇനി ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
നിലവിൽ കേരളത്തിലെ ഡാമുകളിൽ റൂൾ കർവ് പ്രകാരം വേണ്ട ജലത്തിന്റെ മൂന്നിരട്ടി ജലമാണ് ഉള്ളത്. ഡാം മാനേജ്മെന്റിൽ വലിയ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സമാനസ്ഥിതിയായിരുന്നു 2018 ലും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മഴക്കാലപൂർവ ശുചീകരണവും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ കേരളം വീഴ്ച വരുത്തിയതിൻ്റെ തെളിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്നത്. സംസ്ഥാനത്തെ നഗരങ്ങൾ മുഴുവൻ വെള്ളക്കെട്ടായി മാറുകയാണ്. പി ഡബ്ല്യു ഡി റോഡുകൾ താറുമാറായി, കോടതി പോലും സംസ്ഥാന സർക്കാരിനെ ഈ വിഷയത്തിൽ ശകാരിച്ചു. അപകട സാധ്യതയുള്ള മരങ്ങൾ കണ്ടെത്തി മുറിച്ചുനിൽക്കുന്ന നടപടി മുൻകൂട്ടി സ്വീകരിക്കാത്തതിന്റെ പരിണിതഫലമാണ് റെയിൽ, റോഡ് ഗതാഗതങ്ങൾ മരം വീണ തടസ്സപ്പെടുന്നത്. ഇതേ പ്രശ്നം തന്നെയാണ് കെ എസ് ഇ ബിയും നേരിട്ടത് – മരങ്ങൾ വീണതിനെ തുടർന്ന് പതിനായിരത്തിയിലധികം ഇലക്ട്രിക് പോസ്റ്റുകളാണ് തകർന്നത്. മറിഞ്ഞു വീണ ഭൂരിഭാഗം മരങ്ങളും മഴയ്ക്ക് മുൻപേ മുറിച്ചുമാറ്റാൻ കഴിയുന്നതായിരുന്നു. എന്നാൽ ഏകോപനമില്ലായ്മ കാര്യങ്ങളെ കൂടുതൽ അവതാളത്തിലാക്കുന്നു. മഴ അലർട്ട് നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും, ഒരു മണിക്കൂർ നീളുന്ന വാർത്താസമ്മേളനം നടത്തുകയും അല്ലാതെ കാലവർഷത്തെ നേരിടാൻ യാതൊരു മുന്നൊരുക്കങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടില്ല.