Friday, March 13, 2026 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 01.49 PM

കൂട്ടബലാത്സംഗക്കേസില്‍ ഏഴുപേര്‍ക്ക് ജാമ്യം കിട്ടി ; കര്‍ണാടകത്തില്‍ ഘോഷയാത്ര നടത്തി ആഘോഷിച്ചു പ്രതികള്‍

uploads/news/2025/05/782558/car.jpg

ബെംഗളൂരു: കര്‍ണാടകയില്‍ ഏറെ വിവാദമായ കൂട്ടബലാത്സംഗ കുറ്റത്തിന് ജാമ്യം കിട്ടിയ പ്രതികള്‍ ഘോഷയാത്ര നടത്തി ആഘോഷിച്ചു. 16 മാസം മുമ്പ് കര്‍ണാടകയിലെ ഹവേരിയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ പ്രതികളായ ഏഴുപേര്‍ക്കാണ് കഴിഞ്ഞദിവസം കോടതി ജാമ്യം നല്‍കിയത്്. ബൈക്കുകളും കാറുകളും സംഗീതവും താളമേളങ്ങളുമൊക്കെ വെച്ചായിരുന്നു വിജയകരമായ പൊതുഘോഷയാത്ര.

മിശ്രവിവാഹിതരായ ദമ്പതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി അക്രമികള്‍ യുവതിയെ അടുത്തുള്ള വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഹവേരിയിലെ അക്കി ആളൂര്‍ പട്ടണത്തിലാണ് വില്ലന്മാരുടെ ആഘോഷം നടന്നത്. മോചിപ്പിക്കപ്പെട്ട പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മോട്ടോര്‍ ബൈക്കുകളുടെയും കാറുകളുടെയും ഒരു വാഹനവ്യൂഹം അനുഗമിച്ചു.

അഫ്താബ് ചന്ദനക്കട്ടി, മദര്‍ സാബ് മണ്ടക്കി, സമിവുള്ള ലാലനവര്‍, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിപ് ചോട്ടി, റിയാസ് സാവികേരി എന്നിവര്‍ക്കാണ് ഹാവേരി സെഷന്‍സ് കോടതി അടുത്തിടെ ജാമ്യം അനുവദിച്ചത്. 26 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എല്ലാവരും മാസങ്ങളോളം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

പ്രതികള്‍ പുഞ്ചിരിക്കുന്നതും വിജയചിഹ്നങ്ങള്‍ കാട്ടുന്നതുമായ വീഡിയോ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. 40 കാരനായ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡ്രൈവറുമായി ദീര്‍ഘകാല ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി 2024 ജനുവരി 8 നായിരുന്നു ഹനഗലിലെ ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പരിസരത്ത് നിന്ന് വലിച്ചിഴച്ച് സമീപത്തെ വനപ്രദേശത്തേക്ക് കൊണ്ടുപോയതായി കണ്ടെത്തി. ഇവിടെ വെച്ച് ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മാറിയെന്നും പോലീസ് കണ്ടെത്തി.

അതിജീവിത വിശദമായ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് കൂട്ടബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തിരിച്ചറിയല്‍ പ്രക്രിയയില്‍ പ്രതികളെ ആദ്യം തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള കോടതി നടപടികളില്‍, പ്രതികളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു, ഇത് പ്രോസിക്യൂഷന്റെ കേസ് ദുര്‍ബലമാക്കി. സദാചാര പോലീസിംഗിന്റെ ഒരു ഉദാഹരണമായാണ് കേസ് ആദ്യം ആരംഭിച്ചത്.

യുവതിയും അവരുടെ മിശ്രവിവാഹത്തില്‍ പെട്ട പങ്കാളിയും പ്രതികളും ഒരേ ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു. സദാചാര പോലീസിംഗായിട്ടാണ് പോലീസ് ഇത് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ജനുവരി 11 ന് യുവതി മജിസ്ട്രേറ്റിന് ഔപചാരിക മൊഴി നല്‍കിയതോടെ ഇത് കൂട്ട ബലാത്സംഗമായി. കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രധാന പ്രതികള്‍ ഉള്‍പ്പെടെ 19 പേര്‍ അറസ്റ്റിലായി.

കുറ്റകൃത്യം സുഗമമാക്കുന്നതിലോ അതിജീവിച്ചയാളെ ശാരീരികമായി ആക്രമിക്കുന്നതിലോ മറ്റ് പന്ത്രണ്ടുപേര്‍ക്ക് പങ്കുണ്ട്. പ്രതികളില്‍ 12 പേര്‍ പത്തുമാസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. പ്രാഥമിക പ്രതികളായി പരിഗണിക്കപ്പെടുന്ന ബാക്കിയുള്ള ഏഴുപേര്‍ക്ക് സമീപകാല കോടതി ഉത്തരവ് വരെ ആവര്‍ത്തിച്ച് ജാമ്യം നിഷേധിക്കപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW