-->
കൊച്ചി: മാതാവ് മൂന്ന്‌വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞ് നേരിട്ടത് നിരന്തരമായ ക്രൂര പീഡനമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി കൊലചെയ്യപ്പെടുന്നതിന്റെ തലേദിവസം പോലും ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞിന് തന്നോടുള്ള സ്‌നേഹം മുതലെടുത്തായിരുന്നു പീഡിപ്പിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കുട്ടിക്ക് ആരുമായിട്ടാണ് അധികം ബന്ധമെന്ന ചോദ്യത്തിന് പിതാവ് മിക്കവാറും വീട്ടില്‍ ഉണ്ടാകാറില്ലെന്നും അതുകൊണ്ടു തന്നെ പിതാവിന്റെ സഹോദരന്മാര്‍ക്കൊപ്പമാണ് എന്നായിരുന്നു മാതാവിന്റെ മറുപടി. തുടര്‍ന്നായിരുന്നു രണ്ടു സഹോദരന്മാരെ പോലീസ് വിളിച്ചത്. ഇതില്‍ ഒരാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ സഹോദരനാണ് ചോദ്യം ചെയ്യലില്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചത്.
പിതാവിന് രണ്ടു സഹോദരന്മാരാണ്. പ്രദേശത്തെ ഒരു കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ്. ഏകദേശം 30 നോട് അടുത്ത് പ്രായമുള്ള ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ചില സുപ്രധാന വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ലൈംഗിക വൈകൃതം ഉണ്ടായിരുന്നതായി മൊബൈലില്‍ നിന്നും കണ്ടെത്തി. പ്രതികുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയുടേയും പ്രതിയുടേയും വസ്ത്രങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കുട്ടിയുമായി പ്രതിക്ക് വലിയ അടുപ്പമായിരുന്നു. ഈ അടുപ്പം മുതലെടുത്തായിരുന്നു പീഡനം നടത്തിയിരുന്നത്. നിരന്തരമായ പീഡനത്തിന് കുഞ്ഞ് ഇരയായിരുന്നു. താന്‍ നേരിട്ടിരുന്ന കാര്യത്തിന്റെ ഗൗരവം കുട്ടിക്ക് അറിയില്ലായിരുന്നു എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ കളിച്ചുല്ലസിച്ചാണ് കുട്ടി എല്ലാവരോടും പെരുമാറിയിരുന്നത്. അംഗന്‍വാടിയില്‍ നിന്നു ചിലപ്പോഴൊക്കെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയിരുന്നതും പ്രതിയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ തന്നെ പ്രതി അതിവൈകാരികമായിട്ടാണ് പ്രതികരിച്ചത്. കുട്ടിയുടെ ഉടുപ്പ് കൊണ്ടുവന്ന് മൃതദേഹത്തില്‍ വെച്ചായിരുന്നു ഇയാള്‍ അഭിനയിച്ചത്. കൂട്ടുകുടുംബം പോലെ ഒരു വളപ്പില്‍ രണ്ടു വീടായിട്ടാണ് ഇവര്‍ താമസിച്ചിരുന്നത്.
കുഞ്ഞും അമ്മയും അരക്ഷിതമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നതെന്നാണ് മാതാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മാതാവ് വീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ട്. മറ്റേ കുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നതായും അമ്മയുടെ ബന്ധുക്കള്‍ പറയുന്നത്.
അമ്മയുടെ മൊഴി തന്നെയായിരുന്നു പ്രതിയിലേക്ക് എത്തിയതും. വീട്ടില്‍ കുട്ടിക്ക് ഏറ്റവും അടുപ്പം ആരോടാണെന്ന ചോദ്യത്തിന് പിതൃസഹോദരനോടായിരുന്നെന്നായിരുന്നു മാതാവ് പോലീസിന് മൊഴി നല്‍കിയത്. മകള്‍ ഭര്‍ത്തൃവീട്ടില്‍ പീഡനത്തിന് ഇരയായിരുന്നതായും വീട്ടിലെ അരക്ഷിതാവസ്ഥയാണ് മകളുടെ മാനസീകനില തകരാറിലാക്കിയതെന്നും മാതാവിന്റെ അമ്മ ആരോപിക്കുന്നു.
കോലഞ്ചേരി മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിയെ ഇന്ന് ഹാജരാക്കും. കൊലപാതകവും പീഡനത്തിനും തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ആലുവ പുത്തന്‍കുരിശ് ഉന്നതോദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.