-->
മലയാളികള്‍ക്ക് എന്നും സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി മലയാള മനസ്സില്‍ ചേക്കേറിയ നടന വിസ്മയമാണ്. ആരെയും ആകര്‍ഷിക്കുന്ന ചിരിയിലൂടെയും, കൊതിപ്പിക്കുന്ന റൊമാന്റിക് ഭാവങ്ങളിലൂടെയും, മനസ്സിനെ പിടിച്ചുലയ്ക്കുന്ന നൊമ്പരരംഗങ്ങളിലൂടെയും, പ്രായം തോല്‍പ്പിക്കാത്ത ആക്ഷന്‍ രംഗങ്ങളിലൂടെയും എന്നും എപ്പോഴും മോഹന്‍ലാല്‍ എന്ന താരം മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഭാഷയും ദേശവും കടന്നാണ് മോഹന്‍ലാലിനെ പലരും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്. പലപ്പോഴും താരത്തിന്റെ ജന്മദിനത്തിന് മികച്ച സര്‍പ്രൈസുകളാണ് ആരാധകര്‍ കരുതിവയ്ക്കുന്നത്. ആരും അതിശയിച്ചു പോകുന്ന ആരാധനയുടെ വിവിധ ഭാവങ്ങളും പ്രേക്ഷകരുടെ സ്വന്തം ലാലേട്ടനു വേണ്ടിയുള്ള ചിലരുടെ സര്‍പ്രൈസ് ഗിഫ്റ്റുകളില്‍ കാണാം.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു സര്‍പ്രൈസ് ബര്‍ത്ത്ഡേ പ്രെസന്റ് ഒരുക്കിയിരിക്കുകയാണ് കലാകാരനായ ഡാവിഞ്ചി സുരേഷ്. വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍, അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്താണ് ലാലേട്ടന്റെ മുഖം സുരേഷ് ഒരുക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും നല്‍കിയിട്ടുണ്ട്. അറുപത്തഞ്ചാം വയസ് തികയുന്ന മലയാളത്തിന്റെ സൂപ്പർതാരം മോഹലാലിന്റെ ചിത്രം ചെയ്തിരിക്കുന്നത് 65 ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിന് നടുവിലാണ്. ലോകത്തിലാദ്യമായിമായിട്ടാണ് ചക്ക കൊണ്ടൊരു ചിത്രം ഒരുങ്ങിയിരിക്കുന്നത്.
‘‘ലാലേട്ടന് ജന്മദിനസമ്മാനം പ്ലാവിൻ തോട്ടത്തിലെ ചക്കചിത്രം...വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ചക്കക്കുരു , ചക്കപ്പോള, ചക്കമടല്‍ , അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്തപ്പോള്‍ ലാലേട്ടന്‍റെ മുഖം റെഡി. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും .... അറുപത്തഞ്ചാം വയസ്സ് തികയുന്ന മലയാളത്തിന്റെ സൂപ്പർതാരം മോഹലാലിന്റെ ചിത്രം ചെയ്തിരിക്കുന്നതോ അറുപത്തഞ്ചു ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിനു നടുവിൽ... തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് തൊണ്ണൂറ്റി ഏഴാം മീഡിയമായ ചക്ക കൊണ്ടുള്ള ചിത്രം ജനിക്കുന്നത്...
എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ചു അതില്‍ മോഹന്‍ലാലിന്റെ മുഖം സ്കെച്ച് ചെയ്ത് ആണ് ചക്ക ചുളകള്‍ നിരത്തുന്നത്. യു.എന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻ തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും ക്യാമാറമെന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും ആണ് എന്റെ സഹായികളായി ഉണ്ടായിരുന്നത്. അഞ്ചു മണിക്കൂര്‍ സമയമാണ് ഇതിനായി ചിലവഴിച്ചത് ഏകദേശം ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു. അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുവന്ന ചക്കയാണ് എനിക്ക് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തില്‍ ഒടുവിലാണ് ആയുര്‍ ജാക്ക് ഫാമിലെ വര്‍ഗ്ഗീസ് തരകന്റെ സപ്പോര്‍ട്ടോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചു...’’ എന്ന് കുറിച്ചാണ് ഡാവിഞ്ചി സുരേഷ് തനിക്ക് ലാലേട്ടനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരിക്കുന്നത്. ഒപ്പം ഇത് ചെയ്യുന്നതിന്റെ ലിങ്കും ഡാവിഞ്ചി പങ്കുവച്ചിട്ടുണ്ട്.
തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി ഏഴാം മീഡിയമായ ചക്കചിത്രം ജനിച്ചത്. അഞ്ചു മണിക്കൂര്‍ സമയമാണ് ഇതിനായി ചിലവഴിച്ചത് ഏകദേശം ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു. അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുവന്ന ചക്കയാണ് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായതെന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിന് ഒടുവിലാണ് ആയുര്‍ ജാക്ക് ഫാമിലെ വര്‍ഗ്ഗീസ് തരകന്റെ സപ്പോര്‍ട്ടോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ പറ്റിയതെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയും ചിത്രം കാണാനെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏതായാലും വൈറലായി മാറുകയാണ് ഈ ചക്ക കൊണ്ടുള്ള ലാലേട്ടന്റെ ചിത്രം.