-->
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് കേന്ദ്രമന്ത്രിസഭായോഗം നടക്കും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുളള ആദ്യ കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ഭീകരസംഘടന യായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകള്‍ സഹിതം അടുത്തയാഴ്ച യുഎന്‍ സുരക്ഷാസമിതിയെ സമീപിക്കാനിരിക്കെ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്.
പഞ്ചാബിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ഉച്ച വരെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ അറിയിപ്പ്. നാലാം രാത്രിയും അതിര്‍ത്തി ശാന്തമായിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലുമടക്കമുള്ള അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷമുണ്ടായിട്ടില്ല.
എവിടെയെങ്കിലും ഡ്രോണ്‍ ആക്രമണം ഉണ്ടായതായോ ഇന്ത്യ തിരിച്ചടിച്ചതായോ റിപ്പോര്‍ട്ടുകളിലില്ല. ഇതിനൊപ്പം സുരക്ഷാ കാര്യങ്ങള്‍ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ക്യാബിനറ്റ് സമിതിയുടെ മൂന്നാമത്തെ യോഗമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യ - പാക് ഡിജിഎംഒ തല ചര്‍ച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനിരിക്കെ അതില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും. ഓപ്പറേഷന്‍ സിന്ദൂരയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളും പുറത്തുവരികയാണ്.
പാകിസ്ഥാന്‍ വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങള്‍ തകര്‍ത്തതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പാകിസ്ഥാനി വ്യോമതാവളങ്ങളില്‍ വന്‍നാശം വിതച്ചെന്നും എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യോമതാവളങ്ങളില്‍ മാത്രം 50 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ പാക് സേനയുടെയും ഭീകരരുടെയും ബങ്കറുകളും പോസ്റ്റുകളും തകര്‍ത്തു. സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ എന്ന് ഇന്ത്യ പ്രതിരോധ അറ്റാഷെമാരെ അറിയിച്ചു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് സേന ഇന്നലെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചത്.