-->
കൊച്ചി: പുലിപ്പല്ലുമായി വേടനെ(ഹിരണ്‍ ദാസ് മുരളി) പൂട്ടാന്‍ നടന്നത് ഒരുമാസത്തിലേറെ നീണ്ട ആസൂത്രണമെന്നു സൂചന. ഹിരണ്‍ ദാസിന്റെ കൈവശം പുലിപ്പല്ലുണ്ടെന്നു വനംവകുപ്പിനെ തുടര്‍ച്ചയായി വിളിച്ചറിയിച്ചതും പരാതി അയച്ചതും സംഘടിത നീക്കമെന്നു സംശയം. ഹിരണ്‍ ദാസ് പിടിയിലായതു വനംവകുപ്പിനെ പോലീസ് അറിയിച്ചിട്ടില്ലെന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി.
റെയ്ഡ് വിവരമറിഞ്ഞു വനംവകുപ്പ് എത്തുകയായിരുന്നു. കഴിഞ്ഞ മാസം 28-ാം തീയതിയാണു തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലെ പോലീസ് പരിശോധനയില്‍ ഹിരണ്‍ ദാസും സംഘവും കഞ്ചാവുമായി പിടിയിലായത്. ഉച്ചയ്ക്കു പന്ത്രണ്ട് മണിയോടെയാണു ഹില്‍പാലസ് പോലീസ് പിടികൂടുന്നത്. രണ്ടു മണിക്കൂറിനകം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോടനാട് നിന്നു ഹിരണ്‍ ദാസിന്റെ ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തി.
പോലീസ് അറിയിച്ചതനുസരിച്ചാണു പരിശോധനയ്‌ക്കെത്തിയതെന്നായിരുന്നു വനം മന്ത്രിയുടെ വിശദീകരണം. ഒപ്പം ഹിരണ്‍ ദാസ് വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. ഹിരണ്‍ ദാസ് പിടിയിലായെന്നോ കൈവശം പുലിപ്പല്ലുണ്ടെന്നോ പോലീസ് വനംവകുപ്പിനെ അറിയിച്ചിട്ടില്ലെന്നു കമ്മിഷണര്‍ തന്നെ വ്യക്തമാക്കുന്നു.
അദ്ദേഹം കഞ്ചാവുമായി പിടിയിലായതറിഞ്ഞു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതാണെന്നു കമ്മിഷണര്‍ പറഞ്ഞത്. ഹിരണ്‍ ദാസിനെ പൂട്ടാനുള്ള മറ്റുചിലരുടെ ഗൂഢാലോചനയില്‍ വനംവകുപ്പ് കുടുങ്ങിയെന്നാണു ലഭിക്കുന്ന വിവരം. കാരണം ഒരുമാസം മുമ്പുതന്നെ വനംവകുപ്പ് വിജിലന്‍സിനും, ഫ്‌ളയിങ് സ്‌ക്വാഡിനുമടക്കം വേടനെതിരേ പരാതികള്‍ ലഭിച്ചു. ഫോണ്‍ വഴിയും കത്തായും തുടര്‍ച്ചയായി പരാതികളെത്തി.