-->
ന്യൂഡല്‍ഹി: രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണെന്നും ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടമില്ലെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും വ്യക്തമാക്കി.
കഴിഞ്ഞദിവസം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂരയെക്കുറിച്ച് പ്രതിപക്ഷത്തിന് മുന്നില്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിന് പിന്നാലെയായിരുന്നു ഇരുവരുടേയും പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്ന സൂചനയാണ് പ്രതിപക്ഷം നല്‍കിയത്. പ്രതിരോധമന്ത്രിയും നധമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത്.
കഴിഞ്ഞ 36 മണിക്കൂറിലെ കാര്യങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിശദീകരിച്ചു. നടപടിയില്‍ സൈന്യത്തെ സര്‍വകക്ഷിയോഗം അഭിനന്ദിക്കുകയും സൈനിക നടപടിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു.
നേരത്തേ സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതില്‍ വിമര്‍ശനവുമായി മല്ലികാര്‍ജ്ജുന ഖാര്‍ഗേ എത്തിയിരുന്നു. സൈനിക നടപടിക്ക് പ്രതിപക്ഷം ശക്തമായ പിന്തുണ നല്‍കിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജുജുവും വ്യക്തമാക്കി.
ചര്‍ച്ച ഫലപ്രദമായിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വിളിച്ച് നന്ദി അറിയിച്ചതായും ന്യൂനപക്ഷ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭീകരതയെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉണ്ടായതെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പറഞ്ഞു. യുദ്ധം പാടില്ലെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നിരുന്നതായും ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്താന്‍ നടത്തുന്ന അവകാശവാദം വിദേശമാധ്യമങ്ങള്‍ വലിയ പ്രചാരത്തിലാണ് നല്‍കിയിരിക്കുന്നതെന്നും അക്കാര്യം പാര്‍ലമെന്റില്‍ ഉയര്‍ന്നു വന്നിരുന്നതായും പറഞ്ഞു.