-->
കോഴിക്കോട്: നഗരത്തിലെ ഒരു ലോഡ്ജില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നു മൊഴി നല്‍കി പതിനേഴുകാരി. ലോഡ്ജില്‍നിന്ന് രക്ഷപ്പെട്ടു മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ പതിനേഴുകാരിയാണ് സെക്‌സ് റാക്കറ്റിനെപ്പറ്റി മൊഴി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ചാണ് തന്നെ ലോഡ്ജിലെത്തിച്ചതെന്നും അവരുടെ കൈയില്‍നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
കേരളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് തന്നെ എത്തിച്ചതെന്നും ലോഡ്ജില്‍ തന്നെ കൂടാതെ ആറ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 15,000 രൂപ വേതനം വാഗ്ദാനം ചെയ്താണ് അസം സ്വദേശിയായ പെണ്‍കുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇതിന് ശേഷം വീട്ടില്‍ അടച്ചുപൂട്ടിയിടുകയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്നുമാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴി. താന്‍ ഉള്‍പ്പെടെ നാല് പെണ്‍കുട്ടികള്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമായി വീട്ടില്‍ കഴിയുന്നുണ്ടെന്നാണു പെണ്‍കുട്ടി നല്‍കിയ മൊഴി. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പരാതി പുറത്തുവന്നതിന് പിന്നാലെ അസം സ്വദേശി രക്ഷപ്പെട്ടെന്നാണ് മെഡിക്കല്‍ കോളജ് എ.സി.പി. അറിയിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് രഹസ്യകേന്ദ്രത്തില്‍നിന്ന് പെണ്‍കുട്ടി പുറത്തുകടന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയത്. ഇതിന് പിന്നാലെയാണ് സെ്ക്‌സ് റാക്കറ്റിനെ കുറിച്ച് വിവരം നല്‍കുന്നത്. ഒരു ദിവസം ആറിലധികം പുരുഷന്മാര്‍ ഈ കേന്ദ്രത്തില്‍ വന്നുപോകുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി.