-->
രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകവേഷത്തിലെത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. വലിയ ബജറ്റിലൊരുക്കിയ ചിത്രത്തില്‍ സെയ്ഫ് അലി ഖാൻ ആയിരുന്നു വില്ലൻ.
വമ്പൻ ബഡ്ജറ്റില്‍ എത്തിയ സിനിമയായിരുന്നെങ്കിലും മോശം പ്രതികരണങ്ങള്‍ നേടി ബോക്സ് ഓഫീസില്‍ വലിയ പരാജയമായി ആ സിനിമ മാറി.
ഇപ്പോഴിതാ തന്റെ ഇളയ മകൻ തൈമൂറിന് ചിത്രം കാണിച്ചുകൊടുത്തതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
ആ ചിത്രം ചെയ്യാനിടയായതില്‍ താൻ മകനായ തൈമുറിനോട് മാപ്പുചോദിച്ചെന്നാ ണ് സെയ്ഫ് അലിഖാൻ പറയുന്നത്.
ആദിപുരുഷ് കണ്ടുകൊണ്ടിരിക്കുമ്പോൾ തൈമൂർ തന്നെയൊരു പ്രത്യേക നോട്ടം നോക്കിയെന്നും അത് അവന് സിനിമ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്ന് തനിക്ക് മനസിലായെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു. "ആദിപുരുഷ് കണ്ടുകൊണ്ടിരിക്കുമ്പോൾ തൈമൂർ തന്നെയൊരു പ്രത്യേക നോട്ടം നോക്കി. അതു സിനിമ ഇഷ്ടപെടാഞ്ഞിട്ടാണെന്നു എനിക്ക് മനസിലായി. സിനിമയില്‍ ഞാൻ മുരളുകയും കാണുന്നവരെയെല്ലാം അടിച്ചു തകർക്കുകയുമായിരുന്നു. അടുത്ത തവണ ഹീറോയായി അഭിനയിക്കണം എന്ന് അവൻ പറഞ്ഞു. ഞാൻ എന്റെ എല്ലാ സിനിമകള്‍ക്കൊപ്പവും നില്‍ക്കുന്നു, ഈ സിനിമയ്ക്കൊപ്പവും... -സെയ്ഫ് അലി ഖാൻ പറഞ്ഞു. ആ സിനിമ കാണിച്ചുകൊടുത്തതിന്റെ പേരില്‍ താൻ മകനോട് ക്ഷമ ചോദിച്ചുവെന്നും ഭാഗ്യവശാല്‍ മകൻ തന്നോട് ക്ഷമിച്ചെന്നും തമാശരൂപേണ സെയ്ഫ് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ജുവല്‍ തീഫിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായുരുന്നു താരം. ജയ്ദീപ് അഹ്ലാവത്ത്, നികിത ദത്ത, കുനാല്‍ കപൂർ എന്നിവർക്കൊപ്പം സെയ്ഫ് എത്തിയ 'ജുവല്‍ തീഫ്' നിലവില്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്നുണ്ട്.
500 കോടിയില്‍ ഒരുങ്ങിയ ആദിപുരുഷിന് ബോക്സ് ഓഫീസില്‍ നിന്നും നേടാനായത് വെറും 375 കോടി മാത്രമാണ്. ആദിപുരുഷില്‍ രാവണനെ അടിസ്ഥാനമാക്കിയുള്ള ലങ്കേഷ് എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്. പ്രഭാസ് ശ്രീരാമനെയും കൃതി സനോണ്‍ സീതയെയും അവതരിപ്പിച്ചു. പ്രഭാസിനൊപ്പം കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവർ ആയിരുന്നു ആദിപുരുഷിലെ മറ്റു അഭിനേതാക്കള്‍. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.