-->
തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ - ശോഭന കോമ്പോയിൽ തിയേറ്ററിൽ എത്തിയ 'തുടരും' സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. നായകൻ വില്ലൻ കോമ്പോ സീനുകളും ഫൈറ്റ് രംഗങ്ങളെല്ലാം തന്നെ വളരെ മികച്ച അഭിപ്രായം നേടുന്നുണ്ട്. സിനിമയിൽ ഒരു പകുതി വില്ലനാണ് ബിനു പപ്പു.
ഇപ്പോഴിതാ ഫൈറ്റ് സീനെടുക്കുമ്പോൾ മോഹന്‍ലാലിനെ കബളിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ ബിനു പപ്പു.
മോഹന്‍ലാല്‍ വളരെയധികം ശ്രദ്ധയോടെയാണ് ഫൈറ്റ് സീനുകള്‍ ചെയ്യാറുള്ളതെന്നും അതിനാല്‍ മോഹന്‍ലാലിന്റെ ടൈമിങ് തങ്ങള്‍ക്ക് തെറ്റിക്കേണ്ടതായി വന്നുവെന്നുമാണ് ബിനു പപ്പു പറയുന്നത്.
"ഈസിയായി രസമായിട്ട് പുള്ളിയുടെ കൂടെ നമുക്ക് ആക്ഷന്‍ രംഗങ്ങളെല്ലാം ചെയ്യാന്‍ പറ്റും. അദ്ദേഹം നമ്മുടെ ദേഹത്ത് തൊടില്ല. പുള്ളി ചെയ്യുന്ന ചവിട്ട്, കുത്ത് ഇതൊന്നും നമ്മുടെ ദേഹത്ത് തൊടുക പോലുമില്ല. കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാവരെയും ഇക്വലായാണ് അദ്ദേഹം കാണുന്നത്. അതിപ്പോള്‍ ഫൈറ്റേഴ്‌സ് ആയാലും, കോ സ്റ്റാര്‍സ് ആയാലും അദ്ദേഹം പെരുമാറുന്നത് അങ്ങനെയാണ്.
ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോൾ നമ്മുടെ അടുത്ത് വന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കും. 'തുടരു'മില്‍ ബാഗൊക്കെ എടുത്ത് തലയടിച്ച് പൊട്ടിക്കുന്ന സംഭവങ്ങള്‍ ആണല്ലോ. അങ്ങനെയുള്ള ഫൈറ്റില്‍ ലാലേട്ടന്‍ എന്നെ പഞ്ച് ചെയ്ത് കഴിഞ്ഞ് ഞാന്‍ തിരിയുമ്പോൾ അദ്ദേഹം എന്റെ പുറത്ത് ചവിട്ടുന്ന സീനുണ്ട്. ഈ സീന്‍ ഫാന്റം ക്യാമറയിലാണ് ഷൂട്ട് ചെയ്യുന്നത്. ടച്ചിലൂടെ അവിടെയൊരു ഇംപാക്‌ട് കിട്ടണം. ടച്ച് ചെയ്‌തെങ്കില്‍ മാത്രമേ അത് രസമുണ്ടാകുകയമുള്ളു. എന്നാല്‍ ലാലേട്ടന്റെ ഓരോ അടിയും ഒരു പ്രത്യേക ഡിസ്റ്റന്‍സിലായിരിക്കും. നമ്മളെ തൊടില്ല.
നമ്മളെ തൊടാതെ പോകുന്നത് ഫാന്റം ക്യാമറയില്‍ പെട്ടെന്ന് മനസിലാകും. സീനില്‍ നമുക്കൊരു പൊസിഷന്‍ ഉണ്ടാകുമല്ലോ, അങ്ങനെ ആദ്യത്തെ ടേക്ക് പോയി അപ്പോള്‍ ലാലേട്ടന്റെ കാല് എന്റെ ദേഹത്ത് തൊട്ടില്ല.
അങ്ങനെ സില്‍വ മാസ്റ്റര്‍ അദ്ദേഹത്തോട് പറഞ്ഞു, ലാല്‍ സാര്‍ കൊഞ്ചം ടച്ച് വേണം അപ്പോഴേ ഇംപാക്‌ട് ഉണ്ടാകൂ എന്ന്. മോനേ ഞാന്‍ എങ്ങെനെയാ അവനെ ചവിട്ടുക എന്നാണ് അപ്പോള്‍ ലാലേട്ടന്‍ തിരിച്ച് ചോദിച്ചത്.
കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിനക്ക് കുഴപ്പമുണ്ടാകില്ല, എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ പുള്ളി സമ്മതിക്കില്ലെന്ന് മനസിലായി, ഞാനും മാസ്റ്ററും സംസാരിച്ചു. എനിക്ക് ഫോര്‍വേര്‍ഡ് ആയിരുന്നു, ആ പൊസിഷന്‍ മാറ്റാന്‍ വേണ്ടി മാസ്റ്റര്‍ പറഞ്ഞു.
ലാലേട്ടന്റെ ടൈമിങ് തെറ്റിക്കുകയായിരുന്നു അവിടെ, എന്നാല്‍ മാത്രമേ ഇംപാക്‌ട് ഉണ്ടാകുകയുള്ളു. ഇത് ചെയ്തതോടെ അദ്ദേഹത്തിന്റെ കാല് വന്ന് എന്റെ പുറത്ത് തട്ടി.
കട്ട് പറഞ്ഞയുടന്‍ ലാലേട്ടന്‍ വന്ന് മോനേ നീ തെറ്റിച്ചു, മുന്നോട്ട് പോകണം, നീ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. അത് തെറ്റിച്ചാലേ ശരിയാകൂ എന്ന് പറഞ്ഞപ്പോള്‍ എന്താടാ ഇത് എന്നായിരുന്നു ചോദ്യം... " ബിനു പപ്പു പറഞ്ഞു.
ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.