-->
തെന്നിന്ത്യന്‍ താരറാണിയായ സമാന്ത റൂത്ത് പ്രഭു തന്റെ കരിയറില്‍ തിളങ്ങി നില്‍ക്കുന്നു എന്നുള്ളതു കൊണ്ടു മാത്രമല്ല ആരാധകര്‍ക്ക് പ്രിയങ്കരിയാകുന്നത്. സ്വകാര്യ ജീവിതത്തിലെ പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും തരണം ചെയ്ത് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു എന്നുള്ളതു കൊണ്ട് കൂടിയാണ്. തമിഴ് തെലുങ്ക് സിനിമകളില്‍ മാത്രം തിളങ്ങിയിരുന്ന താരം അടുത്തിടെ ബോളിവുഡിലും തിളങ്ങിയിരുന്നു. താരം തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ താരത്തിന് ആശംസ അറിയിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനു മുകളിലായി മയോസിറ്റിസ് എന്ന അപൂര്‍വ്വരോഗത്തെ നേരിടുകയാണ് സമാന്ത. രോഗം കാരണം പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ മാസങ്ങളോളം താരത്തിന് വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു.
ഇപ്പോഴിതാ ഈ കാലയളവില്‍ തന്റെ കൂടെ നിന്നവരെ കുറിച്ച് പറയുകയാണ് താരം. അടുത്തിടെ തമിഴിലെ ഒരു അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സമാന്തയ്ക്ക് ചില സര്‍പ്രൈസുകള്‍ ലഭിച്ചിരുന്നു. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് രാഹുലിനെ വേദിയിലേക്ക് വിളിച്ചാണ് സമാന്ത സംസാരിച്ചത്. സമാന്തയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ആദ്യം രാഹുലാണ് സംസാരിച്ചത്.
‘‘പതിനേഴ് വര്‍ഷത്തോളമായിട്ട് സാമന്തയും ഞാനും സുഹൃത്തുക്കളാണ്. ഇതിനിടെ ഒരിക്കല്‍ പോലും ഞങ്ങള്‍ വഴക്ക് കൂടിയിട്ടില്ല. അവളുടെ എല്ലാ ആവശ്യങ്ങളില്‍ ഞാനും എന്റെ ആവശ്യങ്ങളില്‍ അവളും കൂടെ നിന്നിട്ടുണ്ട്. സാമിന്റെ കരിയറിന്റെ തുടക്കം മുതല്‍ എല്ലാം നേരില്‍ കണ്ട് കൊണ്ടിരിക്കുകയാണ്. നമ്മള്‍ നന്നായിരിക്കണമെന്ന് നമ്മളെക്കാളും ആഗ്രഹിക്കുന്ന ഒരാള്‍ കൂടെയുള്ളത് വലിയൊരു ബലമാണ്. ഞങ്ങള്‍ പരസ്പരം അങ്ങനെയാണ്.
സ്വയം ഇംപ്രൂവ് ചെയ്യാന്‍ സാമന്ത ശ്രമിക്കുന്നതാണ് ഏറ്റവും വലിയ കാര്യമായി എനിക്ക് തോന്നിയിട്ടുള്ളത്. അവളുടെ ചുറ്റും നൂറ്റിയമ്പത് പേര്‍ നിന്നിട്ട് നീ സൂപ്പറാണെന്ന് പറഞ്ഞാലും ഇല്ല, അതിലെന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞ് ഒന്നും വിടാതെ നന്നാക്കി കൊണ്ടിരിക്കും. ഒത്തിരി കഠിനാധ്വാനം ചെയ്ത് കൊണ്ട് ഓരോ ദിവസവും അവള്‍ ഇംപ്രൂവ് ആയി കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല അത്. പക്ഷേ സാമന്ത അങ്ങനെ ചെയ്യും...’’ രാഹുല്‍ പറഞ്ഞു.
ഇതിന് മറുപടിയായി സമാന്തയും സംസാരിച്ചു. തന്റെ ജീവിതത്തില്‍ രാഹുല്‍ എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്നാണ് താരം പറഞ്ഞത്. ‘‘ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ എന്റെ അമ്മയെ പോലെ കുറച്ച് പേരെങ്കിലും ഉണ്ടാവും. അങ്ങനെയുള്ള ചെറിയ ഗ്രൂപ്പിലെ ഒരാള്‍ രാഹുലാണ്. ഞാന്‍ ആരോടും സഹായം ചോദിക്കുന്ന ആളല്ല. അങ്ങനെ ചോദിച്ചിട്ടുണ്ടെങ്കില്‍ അത് രാഹുലിന്റെ അടുത്താണ്. അത്തരമൊരു സാഹചര്യം വന്നത് പോലും എനിക്ക് സുഖമില്ലാതെ ആയപ്പോഴാണ്.
ഒന്നര വര്‍ഷത്തോളമായിട്ട് ഞാന്‍ അസുഖത്തിന്റെ പിടിയിലായിരുന്നു. ആ സമയത്ത് രാഹുലിന് കുഞ്ഞുങ്ങള്‍ ജനിച്ചിട്ടേയുള്ളു. പക്ഷേ ആ കാലത്ത് ഏകദേശം എട്ട് മാസത്തോളം ഇദ്ദേഹം ദിവസവും രാവിലെയും വൈകുന്നേരവും എന്റെ വീട്ടിലേക്ക് വരികയും എനിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് വരെ കൂടെ തന്നെ നിന്നു. ഈ സൗഹൃദത്തിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് അറിയില്ല. എന്റെ സുഹൃത്തും സഹോദരനും എന്റെ രക്തവും എന്റെ സ്വന്തം കുടുംബാംഗം തന്നെയാണ്...’’ എന്നും സമാന്ത പറഞ്ഞു.
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി അഭിനയിക്കുന്നതിനിടെയാണ് സമാന്തയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഭർത്താവ് നാഗചൈതന്യയുമായി താരം വേര്‍പിരിഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഇതിനിടെ താരത്തിന്റെ ആരോഗ്യസ്ഥിതിയും മോശമായി. അസുഖത്തില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലായിരുന്നു സമാന്ത. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് താരം.