-->
കൊച്ചി: താന്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നകാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും എന്നാല്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. മാലയില്‍ ഉപയോഗിച്ചിരുന്ന പുലിപ്പല്ല് ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണെന്നും എന്നാല്‍ അത് ശരിക്കും പുലിപ്പല്ലാണോ എന്ന് പോലും തനിക്കറിയില്ലെന്നും പറഞ്ഞു. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിക്കുന്നത്.
ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്‌ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍. കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ട അടക്കം മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന 7 വകുപ്പുകളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയത്.
വേടനെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ഫ്‌ളാറ്റിലും തൃശൂരിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം വേടന്‍ ആരോപിച്ചിരിക്കുന്ന രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ ഇതുവരെ വനം വകുപ്പിന് കഴിഞ്ഞിട്ടുമില്ല. കഞ്ചാവ് കേസില്‍ അത് പൊടിക്കാനുളള ക്രഷറും തൂക്കാനുളള ത്രാസുമടക്കം ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരു റാപ്പറായ ഗബ്രിയെന്ന കെ.ഡബ്ലു.വിഷ്ണുവുമടക്കം 9 പേരെയാണ് ഇന്നലെ കഞ്ചാവുമായി പൊലീസ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചത്.