-->
പൊലീസിനെതിരെ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. പുന്നപ്ര പോലീസ് സ്റ്റേഷനിൽ ഫെയ്സ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനു
അദ്ദേഹം രണ്ടു പരാതി നൽകിയിരുന്നു. എന്നാൽ എന്തു നടപടി സ്വീകരിച്ചെന്നു പോലീസ് അറിയിച്ചിട്ടില്ല. അധിക്ഷേപിച്ചവർ മാപ്പു പറഞ്ഞെന്നു മാത്രം പറഞ്ഞു. എഫ്ഐആറോ മാപ്പു പറഞ്ഞ രേഖയോ പോലും കിട്ടിയില്ല. നാലു തവണ എംഎൽഎയായ തന്റെ സ്ഥിതി ഇതാണ്. എങ്കിൽ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും ജി സുധാകരൻ പറഞ്ഞു.
ജനങ്ങൾ രാജ്യത്ത് ജഡ്ജിമാരെയും വോട്ടു ചെയ്തു തെരഞ്ഞെടുക്കണം. സർക്കാരിനെ തെരഞ്ഞെടുക്കാമെങ്കിൽ അതിലേറെ അധികാരമുള്ള കോടതികളെയും തെരഞ്ഞെടുക്കാം. കോടതികളിൽ ഒട്ടേറെ കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. സുപ്രീം കോടതി എന്തുകൊണ്ട് ഇടപെടുന്നില്ല. കൂടുതൽ ജഡ്ജിമാരെ നിയമിക്കുകയോ സ്പെഷൽ കോടതികൾ ആരംഭിക്കുകയോ ചെയ്യണം.
ഭീകരർ രാജ്യത്തിനകത്തു ദീർഘകാലമായി താമസിച്ചു വന്നു കൊന്നിട്ടു പോയി. സുരക്ഷയുടെ കാര്യത്തിൽ ചെറിയ വീഴ്ചയല്ല ഉണ്ടായത്. എന്നിട്ടും ധാർമിക ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കുമ്പോൾ ബന്ധുക്കൾ കരയുന്നതു മനസ്സിലാക്കാം. രാഷ്ട്രീയക്കാർ എന്തിനാണു കരയുന്നത്. മൃതദേഹത്തോടു പരമാവധി ചേർന്നു നിന്നു ചിത്രം വരുത്താനാണു പല രാഷ്ട്രീയക്കാരുടെയും ശ്രമമെന്നും സുധാകരൻ വിമർശിച്ചു.