-->
മലയാള സിനിമാ മേഖലയില്‍ അടുത്തിടെയായി വിവാദങ്ങളും ചര്‍ച്ചകളും ഒഴിഞ്ഞൊരു നേരമില്ല. മീ ടൂ, കാസ്റ്റിംഗ് കൗച്ച് എന്നിവയ്ക്കു ശേഷം യുവതാരങ്ങളുടെ ലഹരി ഉപയോഗമാണ് വാര്‍ത്തകളില്‍ നിറയുന്നത്. യുവതലമുറയിലെ പല താരങ്ങളും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പരസ്യമായ രഹസ്യമാണ്. ആ വാര്‍ത്തകളില്‍ കത്തി നില്‍ക്കുമ്പോഴാണ് യുവനടിയായ വിന്‍സി അലോഷ്യസ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട ഒരു പരാതി പറഞ്ഞത്.
സിനിമ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച് തന്നോട് ഒരു നടന്‍ മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തി. ആദ്യം നടന്റെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് വിന്‍സി കൊടുത്ത പരാതിയില്‍ പരാമര്‍ശിച്ച നടന്റെ പേര് മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ അറിഞ്ഞു. നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്നും സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം എന്നുള്ളതും വാര്‍ത്തകളില്‍ നിറഞ്ഞു. വിന്‍സി തന്റെ നിലപാട് അറിയിച്ചപ്പോള്‍ മുതല്‍ സഹതാരങ്ങളും പ്രേക്ഷകരുമടക്കം നിരവധി പേര്‍ വിന്‍സിക്ക് പിന്തുണ കുറിച്ചിരുന്നു. എന്നാല്‍ മാലാ പാര്‍വ്വതിയും സ്വാസികയുമൊക്കെ ഷൈനിന്റെ സ്വഭാവത്തില്‍ മോശമൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞു.
ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണത്തില്‍ മറുപടി കുറിക്കുകയാണ് നടി മാല പാർവതി. ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാർവതി, ഷൈന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചു. പക്ഷേ വിൻസിയുടെ പരാതി ഉയർന്നിരുന്ന സാഹചര്യത്തില്‍ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാർവതി കുറിച്ചു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്‌ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ അത് കാണണമെന്നും വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്റെ പേരില്‍ അവർ ഒറ്റപെടില്ലെന്നും മാല പാർവതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
‘‘മാലാ പാർവതി, ഷൈൻ ടോം ചാക്കോ - യെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത്, ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എന്റെ അനുഭവം പറഞ്ഞു.
ഈ ഇന്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ കോണ്‍ടെക്സ്റ്റില്‍ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു.
ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ, അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു .
വിൻ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻ സി കേസ് കൊടുക്കുന്നതിന്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.
രണ്ടാമത്തെ വിഷയം - കോമഡി എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള ‘കോമഡി’ പറയാറുണ്ട്. ഇത് കോമഡിയല്ല കുറ്റകൃത്യമാണ്. അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്.
ഒരു ടെലി ഇന്നിന്റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാൻ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു.തിരുത്തിയതിന് നന്ദി...’’ മാലാ പാര്‍വ്വതി കുറിച്ചു.