-->
തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യമാണ് പൂജ ഹെഗ്‌ഡെ. ആല വൈകുണ്ഠപുരമുലു, മഹര്‍ഷി തുടങ്ങിയ ഹിറ്റുകളിലെ നായിക. തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് പൂജ. റൊമാന്റിക് ആക്ഷൻ ചിത്രമായ 'റെട്രോ'യിലെ 'കനിമ' എന്ന ഗാനത്തിലെ ഊർജ്ജസ്വലമായ ചലനങ്ങളിലൂടെ കോളിളക്കം സൃഷ്ടിച്ച താരം കൂടിയാണ് പൂജ.
എന്നാൽ ഇപ്പോഴിതാ 2022 മുതല്‍ തെലുങ്ക് സിനിമകളൊന്നും ഒപ്പിടാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് പൂജ ഇപ്പോള്‍. റെട്രോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് തെലുങ്ക് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണങ്ങളെക്കുറിച്ച് പൂജ തുറന്നു പറഞ്ഞത്.
"സോഷ്യല്‍ മീഡിയയിലെ ട്രോളുകളും കമന്റുകളും വിഷമിപ്പിക്കാറുണ്ട്. അതൊരിക്കലും റിയല്‍ വേള്‍ഡ് അല്ലെന്ന് മനസിലാക്കണം. സോഷ്യല്‍ മീഡിയയും അതിന് പുറത്തുള്ള ലോകവും രണ്ടും രണ്ടാണ്. സോഷ്യല്‍ മീഡിയയിലെ പല നെഗറ്റീവ് കമന്‍റുകളും ചെയ്യുന്നത് ഡിപി, പോസ്‌റ്റുകളൊന്നുമില്ലാത്ത അക്കൗണ്ടുകളില്‍ നിന്നാണ്. അവരുടെ ട്രോളുകളും കമന്റുകളും എന്നെ വിഷമിപ്പിക്കുന്നുണ്ട്.
വെറുതെ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാതെ പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഒരു കഥാപാത്രം, ഒരു കഥ എന്നിവ വാഗ്ദാനം ചെയ്യുന്ന എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അതാണ് പ്രധാന കാരണം. ഈ സമയത്ത് തെലുങ്ക് സിനിമകള്‍ക്കായി തന്നെ സമീപിച്ചിരുന്നു. ആ സമയത്ത് സിനിമകള്‍ക്ക് ചെയ്യാൻ തോന്നിയില്ല.
തമിഴ്, ഹിന്ദി സിനിമകളില്‍ രസകരമായ വേഷങ്ങള്‍ വന്നിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ കാണാതായ ഒരു കുട്ടിയെ പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു തെലുങ്ക് ചിത്രത്തിനായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഈ വർഷം തെലുങ്ക് സിനിമയിലേക്കും തിരിച്ചുവരും..." പൂജ പറഞ്ഞു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തുന്ന റെട്രോയാണ് ഇനി പുറത്തിറങ്ങാനുള്ള പൂജയുടെ ചിത്രം. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. മെയ് ഒന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തില്‍ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.