-->
ഛത്തീസ്ഗഢിലെ ബസ്തറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഹല്‍ദാര്‍, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
കൊണ്ടഗാവ്, നാരായണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള കിലാം, ബര്‍ഗം എന്നീ ഗ്രാമങ്ങളിലാണ് വെടിവെപ്പ് നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ ബുധനാഴ്ച രണ്ടുപേരെ വധിച്ചതോടെയാണ് അവസാനിച്ചത്. ഇവരില്‍ നിന്ന് എകെ-47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഹല്‍ദാറിന്‍റെ തലയ്ക്ക് എട്ടുലക്ഷം രൂപയും റാമെയുടെ തലയ്ക്ക് 5 ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.