-->
മലയാള സിനിമാസംഗീത രംഗത്ത് തങ്ങളുടെ കഴിവും മികവും കൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ ഒരുപാട് സംഗീതസംവിധായകരുണ്ട്. അക്കൂട്ടത്തില്‍ തന്നെ പുതുതലമുറയിലെ സംഗീത സംവിധായകരില്‍ മുന്‍പന്തിയിലാണ് ദീപക് ദേവ്. ദീപക് ദേവിന്റെ സുഷിന് ശ്യാം സംഗീതലോകത്തേക്കെത്തിയത്. മലയാള സംഗീതലോകത്ത് തിരക്കുള്ള സംഗീതസംവിധായകരായ ഇവര്‍ രണ്ടാളും പ്രേക്ഷകരുടെ മനസ്സിനിഷ്ടപ്പെട്ട ഒരുപാട് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച മ്യൂസിക് ഡയറക്ടറായി മാറിയ ആളാണ് സുഷിന്‍. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ടാണ് സുഷിന്‍ സിനിമാജീവിതം ആരംഭിക്കുന്നത്. 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും സുഷിന്‍ സ്വന്തമാക്കി.
ഇപ്പോഴിതാ എങ്ങനെയാണ് സുഷിന്‍ തന്റെ ശിഷ്യനായതെന്നും എന്തു കൊണ്ടാണ് സുഷിനെ ചേര്‍ത്തു നിര്‍ത്തിയതെന്നും പറയുകയാണ് ദീപക് ദേവ്. സംഗീതത്തില്‍ എന്തൊക്കെയാണ് ചെയ്യാന്‍ ആഗ്രഹമെന്ന് താന്‍ സുഷിനോട് ചോദിച്ചെന്നും സുഷിന്റെ സത്യസന്ധമായ മറുപടിയാണ് ചേർത്ത് നിർത്താൻ കാരണമെന്നും ദീപക് ദേവ് പറയുന്നു. 19ാം വയസില്‍ അമ്മയ്ക്കൊപ്പമാണ് സുഷിൻ തന്റെ എടുത്ത് വന്നതെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.
‘‘എന്റെയടുത്ത് പ്രോഗ്രാമിങ്ങിന് വരുന്നവരോട് എപ്പോഴും ചോദിക്കുന്ന കാര്യം എന്താകണമെന്നും ഏത് ഫീല്‍ഡിനോടാണ് ഇന്‍ട്രസ്‌റ്റെന്നുമാണ്. മ്യൂസിക് ഡയറക്ഷന്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരത് തുറന്നു പറയില്ല. സുഷിന്‍ എന്റെയടുത്തേക്ക് വന്നത് അവന്റെ 19-ാമത്തെ വയസിലായിരുന്നു. അന്ന് അവന്റെ അമ്മയും കൂടെയുണ്ടായിരുന്നു. അവനോടും സ്ഥിരം ചോദ്യം ചോദിച്ചു.
എന്താണ് നിന്റെ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ‘എനിക്കും ദീപക്കേട്ടനെപ്പോലെ പ്രോഗ്രാമിങ്ങും മ്യൂസിക്കും മിക്‌സിങ്ങും ഒക്കെ ചെയ്യണം’ എന്നായിരുന്നു മറുപടി. ആ പ്രായത്തിലെ അവന്റെ ഇന്നസെന്‍സാകാം അങ്ങനെ പറയാന്‍ കാരണം. അത് ജനുവിനായി എനിക്ക് തോന്നി. അവന് കൈ കൊടുത്തിട്ട് എന്റെ അടുത്ത് തന്നെ ഇരുത്തി പഠിപ്പിക്കാം എന്ന് പറഞ്ഞു. അത്രക്ക് ട്രൂത്ത് ഫുള്ളായി നില്‍ക്കുന്നവരെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യണ്ടേ...’’ ദീപക് ദേവ് പറഞ്ഞു. രേഖാ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ദീപകിത് പറഞ്ഞത്.
അടുത്തിടെ റിലീസ് ചെയ്ത എമ്പുരാനിലെ ദീപകിന്റെ സംഗീതത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നല്‍കിയത്. ലൂസിഫറിലും ദീപക് തന്നെ ആയിരുന്നു സംഗീതം. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനായാണ് ദീപക് സംഗീത ലോകത്തേക്ക് കാലെടുത്ത് വച്ചത്. അന്നുമുതല്‍ ഇന്നോളം ദീപകിന്റെ ഈണത്തില്‍ വിരിഞ്ഞ പാട്ടുകള്‍ ശ്രവണമനോഹരമാണെന്ന് പ്രേക്ഷകര്‍ പലപ്പോഴും തങ്ങളുടെ അഭിപ്രായങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്.
സംഗീത സംവിധായകൻ സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ വന്‍വിജയമായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ രംഗണ്ണനായി എത്തിയ ചിത്രം മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വലിയ ഹിറ്റായിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം ചിത്രത്തിന്റെ വിജയത്തിന് വലിയ കാരണമായി മാറി. സുഷിന്‍ ആവേശത്തിന് വേണ്ടി ഒരുക്കിയ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി. പ്രെമോ ഗാനമായി ഒരുക്കിയ ഇല്ലുമിനാട്ടി സ്‌പോട്ടിഫൈയിലും യൂട്യൂബിലുമടക്കം ട്രെന്‍ഡായി മാറിയിരുന്നു. അടുത്തിടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാനൊരുങ്ങുകയാണ് താനെന്ന് സുഷിൻ ശ്യാം പറഞ്ഞിരുന്നു. ഈ വർഷത്തെ തന്റെ അവസാന ചിത്രമാണ് അമൽ നീരദിന്റെ ‘ബോഗയ്ൻവില്ല’യെന്ന് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റിൽ നടന്ന പരിപാടിയില്‍ സുഷിന്‍ പറഞ്ഞിരുന്നു.