Friday, March 13, 2026 Last Updated 25 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 12.35 PM

ഇതിനപ്പുറത്ത് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് തൊഴില്‍ മന്ത്രി; ഈ മാസം 12 ന് പൗരസാഗരവുമായി ആശാവര്‍ക്കര്‍മാര്‍

uploads/news/2025/04/774781/v-shivankutty.gif

തിരുവനന്തപുരം: ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് തൊഴില്‍ വകുപ്പ മന്ത്രി വി. ശിവന്‍കുട്ടി. ആശാവര്‍ക്കര്‍മാര്‍ തന്നെ കാണാന്‍ വന്നിരുന്നെന്നും നിവേദനം കൈപ്പറ്റിയെന്നും പറഞ്ഞു. ആശാസമരത്തില്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി മൂന്ന് തവണ ചര്‍ച്ച നടത്തിയതാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

ആവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മറ്റി ഒരു മാസത്തിനുള്ളില്‍ രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് തൊഴില്‍ മന്ത്രി സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ അതില്‍ സമരസമിതി ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കാം എന്നാണ് മറുപടി നല്‍കിയത്. ഓണറേറിയം കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴില്‍ മന്ത്രിക്ക് ഇന്നലെ സമരസമിതി 5 നിവേദനങ്ങള്‍ നല്‍കിയിരുന്നു. നിലവില്‍ സമരവുമായി മുമ്പോട്ട് പോകുന്ന ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധം 59 ാം ദിവസത്തിലേക്കും കടന്നിരിക്കുകയാണ്.

സമരവുമായി ശക്തമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്ന സമരസമിതി ഈ മാസം 12ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസാഗരം നടത്തുന്നുണ്ട്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരിപാടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഒഴിവാക്കിയായിരുന്നു ഇന്നലെ സമരസമിതി നേതാക്കള്‍ തൊഴില്‍മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവിറക്കിയാല്‍ സമരം അവസാനിപ്പിക്കും. ആവശ്യങ്ങളിലെ സത്യസന്ധത മന്ത്രിക്കു ബോധ്യമായെന്നു സമരസമിതി നേതാക്കള്‍ പ്രതികരിച്ചു.

ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം അവര്‍ മന്ത്രിക്കു കൈമാറി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ഒഴിവാക്കിയായിരുന്നു ചര്‍ച്ച. സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അതിവേഗ ഇടപെടല്‍. പിണറായി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷത്തിന്റെ നിറം കെടുത്തുന്ന സമരങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. അതോടെയാണ് തൊഴില്‍ മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

ആശമാരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ ഉടന്‍ നിയോഗിക്കും. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും കമ്മിറ്റി. ആരോഗ്യവകുപ്പിനു പുറമേ ധന,-തൊഴില്‍ വകുപ്പ് അംഗങ്ങളും കമ്മിറ്റിയിലുണ്ടാകും. അതിനിടെ, യോഗത്തിലെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.

Ads by Google
Ads by Google
TRENDING NOW