-->
കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലിയിലെ സില്‍വാസയില്‍ നിന്ന് കാണാതായ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ കൂടെ കളിക്കാറുണ്ടായിരുന്ന തെരുവ് നായയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത് .
ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. വൈകുന്നേരം കളിക്കാന്‍ പോയ ഒമ്പതു വയസുകാരന്‍ തിരിച്ചുവാരത്തതിനെ തുടര്‍ന്ന് പിതാവ് പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്ന് 60 മീറ്റര്‍ അകലെയുള്ള മണല്‍ക്കൂനയില്‍ കുഴിച്ചിട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടി ഒരു തെരുവു നായയുമായി കളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിനെ പറ്റി അന്വേഷിച്ചപ്പോള്‍ നായ പ്രദേശത്തുള്ളതാണെന്നും കുട്ടി അതിനൊപ്പം കളിക്കുകയും ഭക്ഷണം നല്‍കാറും ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് പോലീസ് നായയെ അന്വേഷിച്ചത്. കണ്ടുകിട്ടുമ്പോള്‍ നായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മണ്‍കൂനയ്ക്ക് മുകളില്‍ കയറി മണല്‍ നീക്കുകയായിരുന്നു. 15 അടി ഉയരത്തിലുള്ള മണല്‍ക്കൂനയില്‍ അസ്വാഭാവികമായി നായയെ കണ്ട പോലീസ് മണല്‍ നീക്കി പരിശോധിച്ചപ്പോഴാണ് കുട്ടിയെ മണല്‍ കൂനയ്ക്കുള്ളില്‍ കണ്ടെത്തിയത്.
കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പരിശോധനയ്ക്കയച്ചിരിക്കുകയാണ്. നിലവില്‍ മരണ കാരണം വ്യക്തമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.