-->
പഞ്ചാബിൽ പീഡനക്കേസിൽ ബജീന്ദർ സിംഗ് എന്ന പാസ്റ്ററിന് ജീവപര്യന്തം ശിക്ഷ. 2018ലെ പീഡനക്കേസിലാണ് ചൊവ്വാഴ്ച മൊഹാലിയിലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൊഹാലി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിക്രാന്ത് കുമാറിന്റേതാണ് വിധി. ബലാത്സംഗം, തടഞ്ഞുവയ്ക്കൽ, ബോധപൂർവ്വം പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിഞ്ഞിരുന്നു.
വിദേശത്ത് ജോലി നൽകി അവിടെ ജീവിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ യുവതിയുടെ വിശ്വാസം നേടി വീട്ടിലെത്തിച്ചിരുന്നത്. വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഈ വീഡിയോ റെക്കോർഡ് ചെയ്ത് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായാണ് പരാതിക്കാരി ആരോപിച്ചത്. 2018ൽ ദില്ലിയിലെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബജീന്ദർ സിംഗ് പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
കേസിലെ മറ്റ് രണ്ട് പ്രതികളായ അക്ബർ ങാട്ടി, രാജേഷ് ചൌധരി, ജതീന്ദർ കുമാർ, സിതാർ അലി, സന്ദീപ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കോടതി വിധി പ്രഖ്യാപിക്കുന്നതിനിടെ ബജീന്ദർ സിംഗിന്റെ നിരവധി അനുയായികൾ കോടതിയിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ചത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറിയിൽ വച്ച് പരിചയപ്പെട്ട യുവതിയെ പ്രാർത്ഥനാ യോഗത്തിലേക്ക് ക്ഷണിച്ച് മാന്യമായ പെരുമാറ്റത്തിലൂടെയാണ് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനം.