-->
മകളുടെ സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പതിനൊന്നുകാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ മനുവിനെ (40) ആണ് ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം നാല് വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.
പ്രതിയുടെ ഭാര്യ പ്രസവത്തിനായി 2021 ഏപ്രിൽ മാസത്തിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ദിവസത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ആശുപത്രിയിൽ ആയതിനാൽ മനുവിന്‍റെ മകളടക്കം കുടുംബ വീട്ടിലായിരുന്നു താമസം. ഇവിടെ വന്ന മകളുടെ സഹപാഠിയായ കുട്ടിയെ ആണ് ഇയാൾ പലതവണയായി പീഡിപ്പിച്ചത്. മകളെ സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടതിനു ശേഷം ആണ് പ്രതി ഈ കൃത്യം നടത്തിയത്. സംഭവത്തിൽ ഭയന്ന അതിജീവിത ഈ വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ കൗൺസിലിങ്ങിന് ഇടയിൽ ആണ് അതിജീവിത ഈ സംഭവം പുറത്തുപറയുന്നത്.പിന്നാലെ മെഡിക്കൽ കോളെജ് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയുടെ ബന്ധു കൂടിയാണ് കുട്ടി.