-->
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തി പരസ്യമാക്കിയ നേതാക്കൾക്കെതിരെ തുറന്നടിച്ച് മുതിർന്ന നേതാവ് കെപിഎ മജീദ്. തെരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവർ പാർട്ടിയുടെ ശത്രുക്കളാണെന്ന് കെപിഎ മജീദ് ഫേസ്ബുക്കിൽ കുറിച്ചു.
പാണക്കാട്ടുനിന്ന് ഒരു പ്രഖ്യാപനം വന്നാൽ അത് നെഞ്ചേറ്റുന്നതാണ് പാർട്ടി പ്രവർത്തകരുടെ പാരമ്പര്യം. ആ അച്ചടക്കവും ആത്മാർത്ഥതയും തന്നെയാണ് മുസ്‌ലിം ലീഗ് നേതാക്കളെയും പ്രവർത്തകരെയും വ്യത്യസ്തരാക്കുന്നത്. 27 സീറ്റുകൾ മാത്രമുള്ള മുസ്‌ലിം ലീഗിന് എല്ലാവരെയും തൃപ്തിപ്പെടുത്തിയും പരിഗണിച്ചും ഒരു സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കാൻ കഴിയില്ല. പട്ടികയിൽ ഉൾപ്പെട്ട ഓരോരുത്തരും കഴിവും പ്രാഗത്ഭ്യവുമുള്ളവരാണ്. അവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നതാണ് ഇനി മുസ്‌ലിം ലീഗ് പ്രവർത്തകരുടെയും യുഡിഎഫിന്റെയും ഉത്തരവാദിത്തം. തിരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവർ പാർട്ടിയുടെ ശത്രുക്കളാണെന്നും കെപിഎ മജീദ് പറഞ്ഞു.
കെപിഎ മജീദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പരിചയ സമ്പന്നരും പരിഗണിക്കപ്പെടേണ്ടവരും പുതുമുഖങ്ങളുമുള്ള മികച്ച സ്ഥാനാർത്ഥി പട്ടികയാണ് പ്രിയപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അവതരിപ്പിച്ചത്. ശ്രമകരമായ ഈ ദൗത്യം ഭംഗിയായി നിർവ്വഹിച്ച സാദിഖലി ശിഹാബ് തങ്ങളെ അഭിനന്ദിക്കുകയാണ്.
പാണക്കാട്ടുനിന്ന് ഒരു പ്രഖ്യാപനം വന്നാൽ അത് നെഞ്ചേറ്റുന്നതാണ് പാർട്ടി പ്രവർത്തകരുടെ പാരമ്പര്യം. ആ അച്ചടക്കവും ആത്മാർത്ഥതയും തന്നെയാണ് മുസ്‌ലിംലീഗ് നേതാക്കളെയും പ്രവർത്തകരെയും വ്യത്യസ്തരാക്കുന്നത്.
27 സീറ്റുകൾ മാത്രമുള്ള മുസ്‌ലിം ലീഗിന് എല്ലാവരെയും തൃപ്തിപ്പെടുത്തിയും പരിഗണിച്ചും ഒരു സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കാൻ കഴിയില്ല. പട്ടികയിൽ ഉൾപ്പെട്ട ഓരോരുത്തരും കഴിവും പ്രാഗത്ഭ്യവുമുള്ളവരാണ്. അവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നതാണ് ഇനി മുസ്‌ലിം ലീഗ് പ്രവർത്തകരുടെയും യു.ഡി.എഫിന്റെയും ഉത്തരവാദിത്തം. തെരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ആരായാലും അവർ പാർട്ടിയുടെ ശത്രുക്കളാണ്.
പൊതുസമൂഹം ഒറ്റക്കെട്ടായി അഭിനന്ദനങ്ങൾ ചൊരിഞ്ഞ ഈ സ്ഥാനാർത്ഥി പട്ടികയിലെ ഓരോരുത്തരെയും വിജയിപ്പിക്കാൻ നമുക്ക് കർമ്മ രംഗത്തിറങ്ങാം.
ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂർബിന റഷീദും രംഗത്തുവന്നിരുന്നു. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കിയെന്നാണ് തിരൂരങ്ങാടിയി ലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അബ്ദുറഹിമാൻ രണ്ടത്താണി ആരോപണം ഉന്നയിച്ചത്.
സ്ഥാനാർത്ഥിത്വത്തിൽ വനിതാ ലീഗിന് പ്രാധാന്യം നൽകിയില്ലെന്നും അനീതിയാണുണ്ടായതെന്നും
വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ആരോപിച്ചിരുന്നു. ഇതിനിടെ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടത് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം നടക്കുന്നതായി വിവരമുണ്ട്. നേതാക്കൾ അബ്ദുറഹിമാൻ രണ്ടത്താണിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം ആവശ്യപ്പെടുന്ന സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയതുമായാണ് വിവരം.