-->
മലയാളസിനിമാപ്രേക്ഷകർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹൃദയത്തിൽ ഏറ്റുവാങ്ങിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറം എന്ന ചിത്രം മാത്രം മതി അഭിലാഷ് പിള്ളയെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. നെറ്റ്ഡ്രൈവ്, കഡാവർ, പത്താംവളവ്, ആനന്ദ് ശ്രീബാല എന്നീ പ്രേക്ഷക പ്രീതി നേടിയ അഭിലാഷ് പിള്ളയുടെ കരിയറിലുണ്ട്. നിലവില്‍ സുമതിവളവ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണിപ്പോള്‍ താരം.
അഭിലാഷിന്റെ മാളികപ്പുറം സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ബാലതാരമാണ് ദേവാനന്ദ. മാളികപ്പുറമായി പ്രേക്ഷകർ ഏറ്റെടുത്ത ദേവനന്ദയുടെ അഭിനയം മാത്രമല്ല അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ബാലതാരത്തിന്റെ ചില വാക്കുകൾ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ ഈ വിമർശനങ്ങൾ ചിലപ്പോഴൊക്കെ കൂടി പോകാറുണ്ടെന്നു പറയുകയാണ് അഭിലാഷ് പിള്ള. ഒരു 12 വയസുള്ള കുട്ടിയാണെന്ന് പോലും നോക്കാതെയാണ് സംസാരിക്കുന്നതെന്നും ആരാണ് ഇവർക്കൊക്കെ ഇതിനു അവകാശം കൊടുത്തതെന്നും ചോദിക്കുകയാണ് അഭിലാഷ് പിള്ള.
‘‘ഇന്നത്തെ കാലത്ത് ഏറ്റവും വലിയ പ്രശ്നം അതാണ്. പോസിറ്റീവ് പറയുന്നതിനേക്കാൾ ശ്രദ്ധിക്കുന്നത് നെഗറ്റീവ് പറയുമ്പോഴാണ്. തിയേറ്ററുകളിൽ സിനിമ കാണാൻ ചെല്ലുമ്പോൾ ഞാൻ കാണാറുണ്ട്, അവിടെ കുറെ പുതിയ അവതാരങ്ങളുണ്ട്. അവരെ കുറ്റം പറയുകയല്ല, അവരൊക്കെ സിനിമ ആഗ്രഹിച്ച് എങ്ങനെയെങ്കിലും അറ്റെൻഷൻ കിട്ടാൻ ആഗ്രഹിച്ചു നടക്കുന്നവരാണ്.
ഇതിൽ ചിലരോടൊക്കെ ഞാൻ നേരിട്ടു പറഞ്ഞിട്ടുമുണ്ട്, ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് അവർക്ക് ഗുണമില്ലെന്നും വെറുതെ കോമാളികൾ ആകരുതെന്നും. പക്ഷേ നമ്മൾ പറയുന്നത് അവർ ഏതു സെൻസിൽ എടുക്കുമെന്ന് അറിയാത്തതു കൊണ്ട് ഉപദേശ പരിപാടി ഞാൻ നിർത്തി..." അഭിലാഷ് പിള്ള പറയുന്നു.
‘‘മാളികപ്പുറം സിനിമയിലെ മോൾ ഉണ്ടല്ലോ, ദേവനന്ദ, വെറും 12 വയസുള്ള കുട്ടിയാണ് അവൾ. ഈ 11 വയസ്സിനിടയിൽ ആ കുട്ടി ഏകദേശം പതിനഞ്ചോളം സിനിമയിൽ അഭിനയിച്ചു. അതിൽ മാളികപ്പുറം സിനിമയിലൂടെ അവൾക്ക് കുറെ അംഗീകാരങ്ങൾ കിട്ടി, എവിടെ ചെന്നാലും അവളെ എല്ലാരും സ്നേഹിക്കുന്നുണ്ട്. ചിലപ്പോൾ അവളുടെ സംസാരം കുറച്ചു മച്വർ ആയ കുട്ടികൾ സംസാരിക്കുന്നത് പോലെയായിരിക്കും. അവളുടെ പ്രായത്തിലുള്ള കുട്ടികളെക്കാൾ ഒരു പടി മുന്നിലായിരിക്കും അവളുടെ ചിന്തകൾ. അതിനു കാരണം അവളെ നന്നായി വളർത്തുന്ന മാതാപിതാക്കളാകാം. അവൾ വായിച്ച പുസ്തകങ്ങൾ ആകാം. അവൾ വായിച്ച അത്രയും ഇംഗ്ലീഷ് പുസ്തകങ്ങൾ ഞാനിതു വരെ വായിച്ചിട്ടില്ല.
അവളും എന്റെ മകളും ഒരേ പ്രായമാണ്. ദേവനന്ദ പലപ്പോഴും സംസാരിക്കുന്നത് സിനിമയെക്കുറിച്ചും, വായിച്ച പുസ്തകങ്ങളെക്കുറിച്ചുമാണ്. അവളുടെ മച്വരിറ്റി വായനയിലൂടെ വന്നതാണ്. അത് മനസ്സിലാക്കാതെ ആ കുട്ടിയുടെ അഭിമുഖമോ എന്തെങ്കിലും ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ വന്നാൽ അതിനു താഴെ മോശം കമന്റുകൾ കുറിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു 12 വയസ്സുള്ള കുട്ടിയാണെന്ന് പോലും ഓർക്കാതെയാണ് കമന്റുകൾ. ആരാണ് ഇവർക്കൊക്കെ ഇതിനു അവകാശം കൊടുത്തത്, വിമർശിക്കാൻ അധികാരം ഉള്ളത് ആർക്കാണ്. നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യം ആയതു കൊണ്ടല്ലേ നാം വിമർശിക്കുന്നത്.
കുറെ കമന്റുകള്‍ കണ്ടിട്ട് ആ കുട്ടിയുടെ പ്രായം എങ്കിലും നോക്കിക്കൂടെ എന്ന് ഞാൻ ഒരിക്കൽ മറുപടി കൊടുത്തു. അതോടെ എന്നെയും ചീത്ത വിളിക്കാൻ തുടങ്ങി. ഒരു ഇരുട്ട് മുറിയിൽ നാലഞ്ച് മൊബൈൽ ഫോണിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നതാണ് അവരുടെ ധൈര്യം. അവിടെയിരുന്ന് മൊബൈലില്‍ കമന്റിടുന്നവരാണ് അധികവും. വെളിച്ചത്തിൽ ഒരു പൊതു വേദിയിൽ വന്ന് ഇതൊക്കെ സംസാരിക്കാൻ പറഞ്ഞാല്‍ പറ്റില്ല, ആ ധൈര്യം കാണിക്ക്. അങ്ങനെയുണ്ടെങ്കിൽ ഞാൻ ആ കുട്ടിയുടെ അഡ്രസ് പറയാം, വീട് പറഞ്ഞു തരാം. വീട്ടിൽ പോയി ഇതൊക്കെ പറയാൻ ധൈര്യമുണ്ടോ ആര്‍ക്കെങ്കിലും. അങ്ങനെയെങ്കിൽ ആ കുട്ടിക്കും മറുപടിയായി പറയാൻ ഒരുപാടുണ്ടാകും... " അഭിലാഷ് പിള്ള പറയുന്നു.