-->
ദോഹ: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ 25 ശതമാനവും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന മേഖലകളെയും സിവിലിയൻ സൗകര്യങ്ങളെയുമാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇറാന്റെ ആക്രമണങ്ങൾ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന വാദത്തെ പ്രധാനമന്ത്രി തള്ളി. അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ആക്രമിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.ഗൾഫ് മേഖലയിലുണ്ടാകുന്ന ഏത് തടസ്സവും ലോകത്തെ മുഴുവൻ ബാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിലെ ഗ്യാസ് വിതരണത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്നതും, വളം ഉൽപ്പാദനത്തിൽ മുൻപന്തിയിലുള്ളതുമായ രാജ്യമാണ് ഖത്തർ. അതിനാൽ ഇവിടെയുണ്ടാകുന്ന അസ്ഥിരത ആഗോള വിപണിയെയും ഭക്ഷണലഭ്യതയെയും നേരിട്ട് ബാധിക്കും.ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ തീരുമാനം വലിയൊരു കണക്കുകൂട്ടൽ പിഴവാണ്. ഇത് സമാധാന ശ്രമങ്ങളെ സാരമായി ബാധിച്ചു. എങ്കിലും ചർച്ചകളിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയൂ എന്ന് അദ്ദേഹം ആവർത്തിച്ചു.അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ തുടങ്ങിയ യുദ്ധത്തിലേക്ക്, അതിൽ ഭാഗമാകാൻ ആഗ്രഹിക്കാത്ത രാജ്യങ്ങൾ പോലും വലിച്ചിഴയ്ക്കപ്പെടുകയാണ്. യുദ്ധം ആഗ്രഹിക്കാത്ത രാജ്യങ്ങൾ ഇന്ന് മുൻനിരയിൽ നിൽക്കേണ്ടി വരുന്ന അപകടകരമായ അവസ്ഥയാണിതെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
ഷഫീക്ക് അറയ്ക്കൽ