-->
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തിനിടെ മമ്മൂട്ടിയെ പിന്തുണച്ച് നടന്‍ ജോയ് മാത്യു. മമ്മുട്ടിയോളം സഹജീവികളോട് കരുതലും കാരുണ്യവുമുളള നടന്‍മാര്‍ ഇല്ല എന്നാണ് ജോയ് മാത്യു പറയുന്നത്. മമ്മൂട്ടയ്‌ക്കൊപ്പമുളള ചിത്രവും ജോയ് മാത്യു പങ്കുവെച്ചിട്ടുണ്ട്.
ജോയ് മാത്യുവിന്റെ കുറിപ്പ്:
' മമ്മുട്ടിയോളം സഹജീവികളോട് കരുതലും കാരുണ്യവുമുള്ള നടൻമാർ ഇല്ല എന്നാണ് എന്റെ അറിവ്.എന്റെ മാത്രമല്ല ഒട്ടുമിക്ക മലയാളികളുടെയും .
എന്നാൽ ഒരാൾ ഒരായുഷ്കാലം ചെയ്ത നന്മകൾ ഒരു നിമിഷം കൊണ്ട്മറക്കാൻ ചില പ്രത്യേകതരം മനുഷ്യർക്കെ കഴിയൂ എന്ന് കഴിഞ്ഞ ദിവസം മനസ്സിലായി. രണ്ടുപേർ തമ്മിലുള്ള ചെറിയൊരു പ്രശ്നം പോലും ഊതിപെരുപ്പിച്ചു വഷളാക്കി എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സൈബർ അടിമകൾ. മമ്മൂട്ടിക്കെതിരെ ഹീനമായ സൈബർ ആക്രമണം നടത്തുന്ന അടിമകളോട്"കടക്ക് പുറത്ത്"എന്ന് പറയാൻ പോലും ഇവർക്ക് ഒരു നേതാവ് ഇല്ലെന്നോ?' , എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.
മുണ്ടക്കൈ- ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന കെ റഫീഖിനോട് നീരസംപ്രകടിപ്പിച്ച മമ്മൂട്ടിയ്‌ക്കെതിരെ രുക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ' നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' , എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പിന്നാലെ നടനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമുഹമാധ്യമങ്ങളില്‍ ഉയരുന്നത്.
മമ്മൂട്ടി ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി വരുന്നതിന് തൊട്ടുമുന്‍പാണ് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ.ബേബി ടൗണ്‍ഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടുതന്നെ കെ.റഫീഖ് ഉള്‍പ്പെടെയുളള സിപിഎം നേതാക്കള്‍ നേരത്തേത്തന്നെ ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നു.