-->
കൊച്ചി: പരീക്ഷയിൽ പരാജയപ്പെട്ട ബിഎഫ്എ വിദ്യാർഥിയെ വിജയിപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ച കാലടി സംസ്കൃത സർവകലാശാല വിസി കെ.കെ. ഗീതാകുമാരിയെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കി. പകരം സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസിനാണ് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
വിവാദമായ പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷാ കൺട്രോളറോടും രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ വിസി നിരസിച്ചതാണ് നടപടിക്ക് കാരണമായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം അധ്യക്ഷയായിരുന്ന പ്രൊഫ. കെ.കെ. ഗീതകുമാരിക്ക് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സംസ്കൃത സർവകലാശാലയുടെ താൽകാലിക വിസി ചുമതല നൽകിയിരുന്നത്.