-->
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സീമ ജി. നായർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാള്ള പോസ്റ്റുകളെല്ലാം പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമായ ചലച്ചിത്ര താരങ്ങളിലൊരാളുകൂടിയാണ് സീമ ജി. നായർ. ഇത്തവണ പൊങ്കാലയ്ക്ക് എത്താൻ സാധിക്കാത്തതിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി.
ആറ്റുകാൽ ഗൗരി വന്ദനത്തിൽ ആയിരുന്നു മുടങ്ങാതെ പൊങ്കാല സമർപ്പിച്ചിരുന്നതെന്നും ഈ വർഷവും അതിന്റെ ഉടമസ്ഥനെ വിളിച്ചു റൂം ബുക്ക് ചെയ്തിരുന്നെങ്കിലും ഇത്തവണ പൊങ്കാല ഇടാൻ സാധിക്കുകയില്ലെന്ന് സീമ ഫേസ്ബുക്കിൽ കുറിച്ചു. മനസ്സ് നിറയെ വിങ്ങലാണെന്നും അവിടെ തന്നെയാണ് മനസ്സെന്നും നടി പറഞ്ഞു.
"ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല, കഴിഞ്ഞ എത്രയോ വർഷങ്ങളായി ആ സന്നിധിയിൽ പൊങ്കാല സമർപ്പിക്കുന്നു. കഴിയുന്നതും മുടക്കം വരാതെയുള്ള വർഷങ്ങൾ. ആറ്റുകാൽ ഗൗരി വന്ദനത്തിൽ ആയിരുന്നു മുടങ്ങാതെ പൊങ്കാല സമർപ്പിച്ചിരുന്നത്. ഈ വർഷവും അതിന്റെ ഉടമസ്ഥൻ മോഹൻ ചേട്ടനെ വിളിച്ചു റൂം ബുക്ക് ചെയ്തിരുന്നു. പക്ഷെ ഈ വർഷം പൊങ്കാല ഇടാൻ സാധിക്കുകയില്ല. മനസ്സ് നിറയെ വിങ്ങലാണ്, മനസ്സ് അവിടെ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഒരുപാടുപേർ വിളിച്ചു, വരുന്നില്ലേ എന്ന് ചോദിച്ചിരുന്നു (കാരണം സ്ഥിരം മുഖങ്ങൾ ആണല്ലോ ഞങ്ങളെ പോലെ ചിലർ). ഇന്നലെ ചിപ്പി വിളിച്ചിരുന്നു.
നമ്മുടെ ഒരു കടമയായാണ് ഓരോ വർഷവും നോമ്പ് നോറ്റ് അമ്മക്കായി അവിടെ എത്തുന്നത്. ആ ഒരു സമർപ്പണത്തിൽ പൂർണമായും ആറ്റുകാലമ്മയിൽ അലിഞ്ഞില്ലാതാകും. അവിടെ കൊടും ചൂടോ, തീയോ, പുകയോ ഒന്നും പ്രശ്‍നം അല്ലാതാവുന്നു... 'അമ്മ' മാത്രം ആണ് മനസ്സ് നിറയെ. ഈ വർഷം ഇങ്ങനെ ആവട്ടെ, അടുത്ത വർഷത്തിനായി ഞാൻ കാത്തിരിക്കുന്നു അമ്മേ. (ഇത് പഴയ ഒരു ചിത്രം) ശരണ്യയുടെ ആദ്യ ഓപ്പറേഷൻ കഴിഞ്ഞു അവളെയും കൊണ്ട് പൊങ്കാല ഇടാൻ പോയ ചിത്രം @ആറ്റുകാൽ പൊങ്കാല,"- സിമി ജീ. നായർ കുറിച്ചു.
അടുത്തിടെ സീമാ ജി. നായരുടെ സഹോദരീഭർത്താവ് ഗിരിജൻ മരണപ്പെട്ടിരുന്നു. സീമാ ജി. നായരുടെ സഹോദരി രേണുകയുടെ ഭർത്താവാണ് ഗിരിജൻ. അച്ഛന് തുല്യമായിരുന്നു ചേട്ടനെന്നും കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ അദ്ദേഹത്തെ ഈശ്വരൻ കൊണ്ടുപോയെന്നും സീമ ജീ. നായർ പറഞ്ഞിരുന്നു.