-->
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി സീമ ജി. നായര്‍. കോണ്‍ഗ്രസ് അംഗത്വം പോലുമില്ലാത്ത ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതുകൊണ്ട് വ്യക്തിപരമായി യാതൊരു ഗുണവും തനിക്ക് ലഭിക്കുന്നില്ലെന്നുമാണ് സീമ പറയുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടിയുടെ പ്രതികരണം. രാഹുല്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, പക്ഷേ അത് രണ്ട് ഭാഗത്തേയും കാര്യങ്ങള്‍ കേട്ട ശേഷമായിരിക്കണമെന്നും സീമ പറഞ്ഞു. ലൈവിലൂടെയും തന്നെ അപമാനിക്കാനെത്തിയവര്‍ക്ക് ചുട്ട മറുപടിയും താരം നല്‍കുന്നുണ്ട്.
‘രണ്ട് പെൺകുട്ടികളെ അനാഥരാക്കിയവരാണ് ഇന്ന് എനിക്കെതിരെ വരുന്നത്. ഗോവിന്ദച്ചാമിമാരുടെ പകരക്കാരാണെന്നു പറയുന്നു. നവീൻ ബാബു സാറിന്റെ മുഖം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ഈ സ്ത്രീ കയറി വരുമ്പോൾ അദ്ദേഹം ചിരിച്ച മുഖത്തോടെയാണ് സ്വീകരിക്കുന്നത്. അതിനുശേഷം ഇവര്‍ നടത്തിയ പ്രസംഗത്തിനുശേഷം ആ മുഖം മാറുന്നതു കാണാം. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഞാൻ ആ മുഖം മറന്നിട്ടില്ല. അപ്പോൾ വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്ന ആളുകൾ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു, ഇത്ര വിഷയ ദാരിദ്ര്യമോ പി.പി. ദിവ്യയ്ക്ക്. അതും ഇത്രയും നിസ്സാരമായ കേസിനൊക്കെ. ഇതിനൊക്കെ എന്തു പറയാനാണ്. സഖാക്കന്മാർ എല്ലാം ഒരുമിച്ചാണ് സൈബര്‍ അറ്റാക്ക്.
കഴിഞ്ഞ ദിവസം 70 വയസ്സുള്ള ഒരപ്പൂപ്പൻ പറഞ്ഞ വാക്കുകൾ ഇവിടെ പറയാൻ പറ്റില്ല. പ്രൊഫൈല്‍ പിക്ചറിൽ കൊച്ചുമക്കളുടെ പടവും. ആറ്റിങ്ങലെ ഒരു സ്ത്രീ പറഞ്ഞത്, ഞാനൊരു നശിച്ച ജന്മമാണ്, രാക്ഷസിയാണ് എന്നൊക്കെ. എന്റെ വ്യക്തി സ്വാതന്ത്ര്യം ആരുടെ മുന്നിലും ഞാനടിയറ വയ്ക്കില്ല. കേട്ടു മടുത്തതു കൊണ്ടാണ് ഇങ്ങനെയൊരു ലൈവുമായി വന്നത്. രാഹുലിനെ ന്യായീകരിക്കുകയല്ല, രാഹുല്‍ ഇങ്ങനെ ചെയ്തു എന്നതിന് തെളിവുകളുമില്ല. ഇതിനൊക്കെ മറുപടി പറയേണ്ടത് രാഹുൽ ആണ്. ഒരു സ്ത്രീയും പുരുഷനും അവരുടെ ഇഷ്ടത്തിനനുസരിച്ച് സൗഹൃദമായി. അതിന് ഏതു കോടതിയാണ് ശിക്ഷിക്കുക എന്ന് എനിക്കറിയില്ല. രാഹുൽ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്ന് ആദ്യം തൊട്ടേ ഞാൻ പറയുന്നുണ്ട്. ഒരുകാര്യം സംഭവിക്കുമ്പോൾ രണ്ട് വശത്തുനിന്നും കേൾക്കണം. എന്താണ് ഇതിലെ യഥാര്‍ഥ വിഷയം എന്നത് നമുക്ക് ആർക്കും അറിയില്ല. അതിന്റെ സത്യാവസ്ഥ വരട്ടെ.
ആർക്കു ബാധ ഇളകിയാലും കോഴിക്കു കിടക്കപ്പൊറുതിയില്ലെന്നു പറയുന്നതുപോലെ കോഴിയുടെ കഴുത്താണ് കണ്ടിക്കാൻ വരുന്നത്. നമ്മളൊരു പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഈ സൈബർ അറ്റാക്ക്. സൈബർ സഖാക്കന്മാർ ഓരോ വിഭാഗമായി തിരിഞ്ഞാണ് എന്നെ ആക്രമിക്കുന്നത്. എനിക്കെതിരെ പോസ്റ്റ് ഇട്ടാൽ നിങ്ങൾക്ക് എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ ഇട്ടോളൂ. സ്ത്രീ സുരക്ഷ പറയുന്ന ആളുകൾ തന്നെയാണ് ഒരു പോസ്റ്റിന്റെ പേരിൽ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്. അമ്മയും പെങ്ങന്മാരും ഇല്ലാത്ത രീതിയിലുള്ള ചീത്ത വിളികളാണ് ഇവർ നടത്തുന്നത്.
ഞാനിന്നുവരെ ജാതിയോ രാഷ്ട്രീയമോ നോക്കി ആരെയും സഹായിച്ചിട്ടില്ല. ഒരഭിപ്രായം നമ്മൾ പറയുന്നു, അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. അതിനെ വളച്ചൊടിച്ച് ഒരായിരം പോസ്റ്റുകളായി വന്നു. അതിനു താഴെ മത്സരിച്ച് ചീത്ത പറയുകയാണ്. ഇതെല്ലാം കണ്ടിട്ട് ഞാൻ മിണ്ടാതെ ഇരിക്കണോ? ഈ ഗർഭം എന്നുള്ള വാക്ക് അല്ലാതെ വേറെന്തെങ്കിലും നിങ്ങൾക്കു പറയാനുണ്ടോ? രാഹുൽ പൈസ തന്നിട്ടാണ് ഇതു ചെയ്യുന്നതെന്നു പറയുന്നവർക്കെല്ലാം ഞാൻ വീട്ടിൽ കൊണ്ടെ പൈസ തന്നിട്ടുണ്ടല്ലോ. ഞാനൊരു ഗർഭമുണ്ടാക്കി എന്നെ സപ്പോർട്ട് ചെയ്യുമോ എന്നു ചോദിച്ചൊരുത്തൻ വന്നിട്ടുണ്ട്. ഇവനോടൊക്കെ എന്തു മറുപടിയാണ് കൊടുക്കേണ്ടത്.
ഇതൊരു ലൈവ് ആയി പോയി, കട്ടിയുള്ള വാക്കുകളൊന്നും പറയുന്നില്ല, പറയാൻ അറിയാൻ പാടില്ലാഞ്ഞിട്ടുമല്ല. നിന്റെ വീട്ടിൽ ആളുകളുണ്ടല്ലോ, ഞാൻ തൽക്കാലം രാഹുലിന്റെ ഗർഭം കൊണ്ടുപോകട്ടെ, നിന്റെ വീട്ടിലുള്ളവരോട് പറ നീ ഉണ്ടാക്കിയതിനെ സപ്പോർട്ട് ചെയ്യാൻ. എന്റെ ഗർഭകാലം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചവനോട്, ആദ്യം നിന്റെ അമ്മയോട് ചോദിക്ക് എങ്ങനെയായിരുന്നുവെന്ന്. അവർ പറഞ്ഞുതരും, അതിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാകാൻ പോകുന്നില്ല.
സിനിമയും സീരിയലും ഇല്ലാതിരിക്കുമ്പോൾ ഇങ്ങനെ ഓരോന്നു പറഞ്ഞ് പ്രശസ്തിനേടുകയാണ് തന്റെ ലക്ഷ്യമെന്ന് കുറേപേർ പറയുന്നുണ്ടായിരുന്നു. 1984 ജൂൺ 4ാം തിയതിയാണ് എന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോൾ സിനിമയിൽ വന്നിട്ട് 41 വർഷമായി. ഏകദേശം 175 സിനിമകൾ ചെയ്തു, 350 സീരിയലുകൾ ചെയ്തു. നാലായിരം വേദികളിൽ നാടകം അവതരിപ്പിച്ചു. ഹ്രസ്വചിത്രങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇവരൊന്നും എന്റെ സിനിമ കാണാതിരിക്കുന്നത് എന്റെ കുഴപ്പമാണോ?
രാഹുലിന്റെ കയ്യിൽ നിന്ന് കാശുമേടിച്ചാണ് ഈ പണി ചെയ്യുന്നതെന്ന് പറയുന്നവരോട്, എനിക്ക് ജീവിച്ചുപോകാനുള്ള വർക്ക് ഇപ്പോഴുമുണ്ട്. അഭിനയിച്ച കാലം മുതൽ ഇവിടെയൊരു സൂപ്പർ നടിയായി ജീവിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല, സിനിമ അല്ലെങ്കിൽ സീരിയിൽ അല്ലെങ്കിൽ നാടകം. ഇനി അതൊന്നുമില്ലെങ്കിൽ നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം. അങ്ങനെ ജീവിക്കും.
വയനാട് ഫണ്ട് മുക്കി എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു പറയുന്നവരുണ്ട്. കട്ടവർക്കും കട്ടുമുടിച്ചവർക്കും കയ്യിട്ടുവാരിയവർക്കുമേ ഇങ്ങനെ പറയാൻ തോന്നൂ. സീമ ജി. നായർ കോൺഗ്രസിന്റെ ശവപ്പെട്ടിക്ക് ആണിയടിക്കുകയാണെന്നു പറയുന്നു. എനിക്ക് കോൺഗ്രസ് അംഗത്വം പോലുമില്ല, കോൺഗ്രസുകാരിയാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല’സീമ ജി നായരുടെ വാക്കുകള്‍.