-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവേ, അധികസീറ്റില്‍ കണ്ണുവയ്‌ക്കേണ്ടെന്ന് എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍ക്ക് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. അധിക സീറ്റുകള്‍ നല്‍കേണ്ടതില്ലെന്നും നിലവിലെ സ്‌ഥിതി തുടരണമെന്നുമാണ് സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ, തിരുവനന്തപുരം ജില്ലയില്‍ കണ്ണുവെച്ച ആര്‍.ജെ.ഡി, കേരളാ കോണ്‍ഗ്രസ് (ബി) തുടങ്ങിയ കക്ഷികള്‍ക്ക് മോഹഭംഗം.
മുതിര്‍ന്ന നേതാവ് നീലലോഹിതദാസന്‍ നാടാരെയോ ഭാര്യ ജമീല പ്രകാശത്തെയോ മത്സരിപ്പിക്കാന്‍ ആര്‍.ജെ.ഡി. ലക്ഷ്യമിട്ട കോവളം സീറ്റ് വിട്ടുനല്‍കില്ലെന്ന് സി.പി.എം. വ്യക്‌തമാക്കി. കോവളത്ത് ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ സ്‌ഥാനാര്‍ഥിതന്നെ മത്സരിക്കും. കോവളം ലഭിച്ചില്ലെങ്കില്‍ തിരുവനന്തപുരം സീറ്റ് വേണമെന്നായിരുന്നു ആര്‍.ജെ.ഡി. ആവശ്യം. ഇതും തള്ളി. വടകര, കൂത്തുപറമ്പ്, കല്‍പ്പറ്റ എന്നീ മൂന്നു സീറ്റുകളില്‍ മാത്രമായി ആര്‍.ജെ.ഡി. ഒതുങ്ങേണ്ടി വരും. ആര്‍.ജെ.ഡി. മുന്നണി വിട്ടുപോകുന്നെങ്കില്‍ പോകട്ടെ എന്നതാണ് സി.പി.എം. നിലപാട്. അതിനിടെ, കൂത്തുപറമ്പ് എം.എല്‍.എ: കെ.പി. മോഹനന്‍ സി.പി.എമ്മിനൊപ്പമേ നില്‍ക്കൂവെന്ന് ആര്‍.ജെ.ഡിയെ അറിയിച്ചിട്ടുണ്ട്.
അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിനായി എല്‍.ഡി.എഫില്‍ വന്‍ വടംവലിയാണ് നടക്കുന്നത്. ഈ സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന വികാരം സി.പി.എം. ജില്ലാ ഘടകത്തിലുണ്ട്. തൊണ്ടിമുതല്‍ കേസിലെ അയോഗ്യതാ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ ആന്റണി രാജുവിന്റെ പാര്‍ട്ടിക്കുതന്നെ സീറ്റ് നല്‍കണോ എന്നതില്‍ സി.പി.എം. തീരുമാനം നിര്‍ണായകമാകും. സീറ്റ് വിഭജനത്തില്‍ പ്രാദേശിക അസന്തുലിതാവസ്‌ഥയുണ്ടെന്ന് ആര്‍.ജെ.ഡി. നേതാവ് വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു.
ലഭിച്ച മൂന്നു സീറ്റുകളും ഉത്തര മലബാറിലാണ്. എങ്കിലും മുന്നണി വിടാനില്ലെന്നും ലഭിച്ച സീറ്റുകളില്‍ കരുത്തോടെ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.