-->
അവതാരകയായി തുടക്കം കുറിച്ച് പിന്നീട് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്ത്. ഏഷ്യാനെറ്റിന്റെ ‘പാട്ടുപെട്ടി’ എന്ന ഷോയിലൂടെ നന്നേ ചെറുപ്പത്തിലേ അവതാരകയായി ക്യാമറയ്ക്ക് മുന്നിലെത്തിയ താരം മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്. നിര്‍മ്മാതാവായിരുന്ന അജിത്തിനെയാണ് ദേവി വിവാഹം ചെയ്തത്. ജയറാം നായകനായ ദി കാര്‍ എന്ന തന്റെ ആദ്യ സിനിമ നിര്‍മ്മിച്ച് തിയേറ്ററിലെത്തിക്കും മുമ്പ് അജിത്ത് കുമാര്‍ മരണപ്പെട്ടു.
വളരെ അപ്രതീക്ഷിതമായി ഉണ്ടായ ഭര്‍ത്താവിന്റെ വേര്‍പാടില്‍ നിന്ന് കരകയറാന്‍ താരം ഒരുപാട് ബുദ്ധിമുട്ടി. മാനസികമായി ഉണ്ടായ തളര്‍ച്ചയില്‍ നിന്ന് മുക്തയായ ദേവി അജിത്ത് ഇപ്പോഴും സിനിമകളില്‍ അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ താന്‍ 27 വര്‍ഷങ്ങള്‍ പിന്തുടര്‍ന്ന മോശം ശീലത്തെക്കുറിച്ചും അവസാനം ഉണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ചും പറയുകയാണ് ദേവി അജിത്ത്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും മാനസിക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചുവെന്നുമാണ് താരം പറഞ്ഞു.
‘‘18-ാം വയസില്‍ വിവാഹിതയായ ആളാണ് ഞാന്‍. 24-ാം വയസില്‍ ഭര്‍ത്താവ് മരണപ്പെട്ടു. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അജി നിര്‍മ്മിച്ച ‘ദി കാർ’ സിനിമയുണ്ടാക്കിയ കടം ഞാനും എന്റെ വീട്ടുകാരും അജിത്തിന്റെ വീട്ടുകാരും ചേർന്നാണ് തീർത്തത്. പൈസ പോയി എന്നത് മാത്രമല്ല. എന്റെ ജീവിതം ആകെ മാറി. മാനസികമായി ഒരുപാട് ബാധിച്ചു. അജിയുടെ ഡെഡ് ബോഡി പോലും ഞാൻ കണ്ടിട്ടില്ല. ഷോക്കിലായിരുന്ന ഞാന്‍ ഒന്നര മാസം കിടപ്പിലായിരുന്നു. അക്കാലയളവില്‍ ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല.
അജിയുടെ മരണശേഷം എനിക്ക് ഹിസ്റ്റിരീയ പോലൊരു അവസ്ഥ വന്നിരുന്നു. അതിന്റെ ചികിത്സയും ഒപ്പം നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായി ഞാൻ വയലന്റാകുമായിരുന്നു, ഇറങ്ങിയോടുമായിരുന്നു. അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ വേണ്ടി ഡോക്ടർമാർ നിർദേശിച്ചപ്രകാരമാണ് ഞാൻ വീണ്ടും അഭിനയിച്ച് തുടങ്ങിയത്. അല്ലായിരുന്നുവെങ്കിൽ ഞാനൊരു മെന്റൽ പേഷ്യന്റായി പോകുമായിരുന്നു.
അന്ന് ഹിസ്റ്റിരീയ വന്നപ്പോൾ പ്രോപ്പർ സൈക്കാട്രിക്ക് മരുന്നുകൾ അല്ല ഞാൻ എടുത്തിരുന്നത്. തെറ്റായ മരുന്നുകളാണ് കഴിച്ചതെന്ന് 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് മനസിലാക്കിയത്. അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് അറിയില്ല. 2 വര്‍ഷത്തിനിടയില്‍ രണ്ട് പ്രാവശ്യം സീഷര്‍ എന്ന് പറയുന്ന നെര്‍വ് അറ്റാക്ക് വന്നു. അത് ഒരു നെഗറ്റീവ് ഇംപാക്റ്റ് ആയി. അത് പെട്ടെന്ന് സംഭവിക്കുകയായിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് വന്നത്. എനിക്ക് എന്തോ ഗുരുതരമായ പ്രശ്നം ഉണ്ടെന്ന് ആളുകള്‍ കരുതി. പക്ഷേ ശാരീരികമായി എനിക്ക് ഒരു പ്രശ്നവും ഇല്ല. സീഷര്‍ എന്ന് പറയുന്നത് കുട്ടികള്‍ക്കും വരുന്ന സംഭവമാണ്.
24 വയസ് മുതല്‍ ഞാന്‍ അറിയാതെ കഴിച്ചുപോയ കുറേ മരുന്നുകള്‍. മെഡിക്കേഷന്‍ പ്രോപ്പര്‍ ആയിരിക്കണം, ഏത് ട്രീറ്റ്മെന്‍റിനും. ഞാന്‍ ശരിയായ ഒരു സൈക്യാട്രിക് ചികിത്സയല്ല എടുത്തിരുന്നത്. 27 വര്‍ഷം തെറ്റായ മരുന്നുകളാണ് ഞാന്‍ കഴിച്ചുകൊണ്ടിരുന്നത്. എന്നെ ചികിത്സിക്കണമെന്നത് ആരും ഗൗരവമായി എടുത്തിരുന്നില്ല. ബഹളവും ഹിസ്റ്റീരിയയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. സീഷര്‍ അറ്റാക്ക് വന്നതിന് ശേഷം ഞാന്‍ വെല്ലുൂരില്‍ ചികിത്സയ്ക്ക് പോയി. അവരാണ് ഞാൻ ഇതുവരെ കഴിച്ചിരുന്ന മരുന്നുകൾ തെറ്റായിരുന്നുവെന്ന് എനിക്ക് പറഞ്ഞ് തന്നത്.
ചുമ്മാ മിഠായി കഴിക്കുന്നതുപോലെ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആ മരുന്നുകൾ കഴിക്കുമ്പോൾ ഒരു കിക്ക് കിട്ടുമായിരുന്നു. മാത്രമല്ല ഞാൻ മദ്യപിക്കാറുമുണ്ടായിരുന്നു. മദ്യപിച്ച് കഴിയുമ്പോൾ വീട്ടിലൊക്കെ വിളിച്ച് ഞാൻ കരയുമായിരുന്നുവത്രേ. എന്റെ പ്രശ്നം അതായിരുന്നു. സങ്കടവും കരച്ചിലുമൊക്കെ ആയിരുന്നു. പക്ഷേ അതൊന്നും എനിക്ക് ഓര്‍മ്മയില്ല. ഒന്നര മാസത്തെ ചികിത്സയിലാണ് അതൊക്കെ ഞാന്‍ മനസിലാക്കിയെടുത്തത്. കൃത്യമായി ചികിത്സ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ അന്നേ ശരിയാവുമായിരുന്നു.
എന്തായാലും ഇപ്പോള്‍ ഞാന്‍ ശരിയായ ചികിത്സ എടുക്കുന്നുണ്ട്. മദ്യം നിര്‍ത്തേണ്ടിവന്നു. സീഷറും മദ്യവും തമ്മില്‍ ചേരില്ല. ഇത്രയേ ഉള്ളൂ ജീവിതമെന്ന് മനസിലായി. രണ്ട് പ്രാവശ്യം ബോധംകെട്ട് വീണപ്പോള്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല തിരിഞ്ഞുനോക്കാന്‍. ആര്‍ക്കും നമ്മളെ ആവശ്യമില്ല. അതാണ് യാഥാര്‍ഥ്യം. ആര്‍ക്കും സമയവുമില്ല നമ്മളെയൊന്നും നോക്കാനൊന്നും. നിങ്ങളുടെ ജീവിതം ജീവിക്കുക എന്നത് അവിടുന്ന് പഠിച്ച ഒരു പാഠമാണ്...’’ ദേവി അജിത്ത് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവി അജിത്ത് മനസ്സു തുറന്നു സംസാരിച്ചത്.