-->
സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. സിനിമകളെക്കാൾ സീരിയൽ കഥാപാത്രങ്ങളിലൂടെയാണ് സീമയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. സാധാരണ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് താരം കൈയടി നേടിയിട്ടുള്ളത്.
കേരള ഡിവിഷനു വേണ്ടി മെയ്ക്-എ-വിഷ് ഫൗണ്ടേഷന്റെ കേരളത്തിലെ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനിൽ അംഗമാണ് താരം. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ താരം ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും തന്റെ അഭിപ്രായങ്ങളും നിലപാടുകളും അതിലൂടെ പങ്കിടാറുണ്ട്.
അടുത്തിടെയായിരുന്നു നടി സീമ ജി.നായരുടെ സഹോദരീ ഭർത്താവിന്റെ മരണം. ആ വിയോഗത്തിനു ശേഷം അച്ഛനെപ്പോലെ തന്നെ ചേര്‍ത്തുപിടിച്ചയാളായിരുന്നു ചേട്ടനെന്ന് സീമ സോഷ്യൽ മെഡിക്കൽ കുറിച്ചിരുന്നു. പ്രതിസന്ധികളില്‍ തണലായി, ജീവിതവഴികളില്‍ അച്ഛനെപ്പോലെ ചേര്‍ത്തുപിടിച്ച സഹോദരി ഭര്‍ത്താവാണ് അപ്രതീക്ഷിതമായി സീമയ്ക്ക് വേദന സമ്മാനിച്ച് വിട പറഞ്ഞത്. ആഴ്ചകള്‍ക്ക് മുന്‍പ് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു സീമയുടെ സഹോദരിയായ രേണുകയുടെ ഭര്‍ത്താവ് ഗിരിജന്റെ അന്ത്യം.
ഇപ്പോഴിതാ, ദുഃഖസമയത്ത് തന്നെ ചേര്‍ത്തുപിടിച്ചവരെയും വിളിക്കാന്‍ പോലും തയ്യാറാകാത്തവരെയും പറ്റി സോഷ്യല്‍ മീഡിയയിലൂടെ സീമ ജി നായര്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്നോടൊപ്പം നിന്ന പ്രിയപ്പെട്ടവരില്‍ നടി ബീന ആന്റണിയുടെയും ഭർത്താവും നടനുമായ മനോജിന്റെയും പേരുകള്‍ സീമ കുറിപ്പിലൂടെ എടുത്തു പറയുന്നുമുണ്ട്.
‘‘എന്റെ ചേട്ടന്റെ ചടങ്ങുകൾ ഇന്നലെയാണ് കഴിഞ്ഞത്...(ബീനയുടെയും മനോജിന്റെയും ഫോട്ടോ ഇട്ടത് അവർ എന്റെ കൂടെ നിന്നത് കൊണ്ടാണ്) ഓരോ വിടവാങ്ങലും നികത്താൻ പറ്റാത്തതാണ്...
മനസിൽ ആഴത്തിൽ ഏൽക്കുന്ന മുറിവുകൾ ഉണങ്ങാൻ എത്രകാലം എടുക്കുമെന്ന് അറിയില്ല, നമ്മുടെ സന്തോഷത്തിൽ ഒരാൾ ചേർത്ത് പിടിക്കുമെന്നു പറയാറുണ്ടോ എന്നറിയില്ല, പക്ഷെ നമ്മുടെ ദുഃഖത്തിൽ ഒരാൾ ചേർത്ത് പിടിക്കുമ്പോൾ ഒരു പരിധിവരെ ആ സമയം കടന്നുപോകാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു...
42 വർഷം ആയി ഈ രംഗത്ത് വന്നിട്ട്, നമ്മുടെ ദുഃഖത്തിൽ ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്ന് മനസിലാക്കാൻ ഇത്രയും വർഷം വേണ്ടി വന്നു...ചേട്ടന്റെ വിയോഗം അറിഞ്ഞു വിളിച്ചവർ വളരെ കുറച്ചുപേർ ചിപ്പി, വത്സല മേനോൻ, കിഷോർസത്യ, തെസ്നി ഖാൻ, നന്ദു, ജീജ സുരേന്ദ്രൻ, കൃഷ്ണ തുളസിഭായ്, ശോഭ പ്രിയ അങ്ങനെ കുറച്ചുപേർ.. മെസേജ് അയച്ചവർ സന്തോഷ് കുറുപ്പ്, കാലടി ഓമന, പ്രേംജിത്, വളരെ കുറച്ചുപേർ (കലാരംഗത്തുള്ളവരുടെ കാര്യം മാത്രം ആണ് എഴുതുന്നത്)...
ചില സത്യങ്ങളും യാഥാർഥ്യങ്ങളും അറിയുന്നത് വൈകിയാണെന്നു മാത്രം.. പക്ഷെ ബീനയും മനോജും കൂടെത്തന്നെ ഉണ്ടായിരുന്നു, സഞ്ചയന ചടങ്ങുവരെ... ഞാനും ബീനയും തമ്മിൽ കുറഞ്ഞത് 25 വർഷത്തെ പരിചയം ഉണ്ട്, അടുത്ത ഫ്രണ്ട് ആണോ എന്ന് ചോദിച്ചാൽ ‘അല്ല’ എന്നും വിളിക്കുമോ സംസാരിക്കുമോ എന്ന് ചോദിച്ചാൽ ‘ഇല്ല’ എന്നായിരിക്കും ഉത്തരം...
പക്ഷേ പരസ്പര സ്നേഹവും ബഹുമാനവും ഉണ്ട്...ഇന്നു വരെ മുഖം കറുത്ത് ഒരു വാക്ക് പോലും അങ്ങോട്ടുമിങ്ങോട്ടും പറയേണ്ടിവന്നിട്ടില്ല.. എന്നെ ചേർത്തു പിടിച്ചതിനു ബീനയോടും മനോജിനോടും നന്ദി എന്ന രണ്ടക്ഷരം എഴുതി തീർക്കുന്നില്ല, പറഞ്ഞും തീർക്കുന്നില്ല.. എന്റെ മനസ്സിൽ ആ രണ്ടക്ഷരം അങ്ങനെ തന്നെ കിടക്കട്ടെ....
ഓരോരുത്തരുടെയും ദുഃഖങ്ങൾക്ക് സമാധാനം കൊടുക്കാൻ ഞാൻ ഓടിയ ഓട്ടത്തിന് കയ്യും കണക്കുമില്ല, ഇപ്പോളും ഓടുന്നു.. അതെന്റെ കടമയായി കണക്കാക്കുന്നു, പക്ഷെ ഈ രംഗത്ത് നിന്നല്ലാതെ ഒരുപാട് പേർ ചേർത്ത് പിടിച്ചു...നന്ദു മഹാദേവയുടെ അച്ഛനും അമ്മയുമടക്കം ഒരുപാട് പേർ...
എല്ലാവരോടും ഒന്ന് മാത്രം... ഓൺലൈൻ മീഡിയസിനോടോരപേക്ഷ, ഈ പോസ്റ്റിനെ കീറിമുറിക്കല്ലേ...’’ എന്നാണ് സീമ ജി നായർ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം ബീനയുടെയും മനോജിന്റെയും ചിത്രവും സീമ പങ്കുവച്ചിട്ടുണ്ട്.