-->
കല്‍പ്പറ്റ: നാടിന്റെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരളാ മാതൃക ഒരിക്കല്‍കൂടി രാജ്യത്തിനും ലോകത്തിനും മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയാണ് വയനാട് മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ ഭേദചിന്തകള്‍ക്ക് അതീതമായി പരസ്‌പരം താങ്ങും തണലുമാകുന്ന കേരളാ മാതൃക വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്. പരസ്‌പരസ്‌നേഹത്തോടെ മനുഷ്യര്‍ ഇടകലരുന്നതില്‍ അസ്വസ്‌ഥരാകുന്നവര്‍ സംസ്‌ഥാനത്തിനെതിരേ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്‌നേഹ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ഉപജീവനത്തിനായി ഓരോ മാസവും സാമ്പത്തിക സഹായം നല്‍കുന്നതിന് 17.2 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സമാശ്വാസ ധനസഹായമായി 13 കോടി രൂപയും അടിയന്തര ധനസഹായമായി 1.3 കോടി രൂപയും വിതരണം ചെയ്‌തു. ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്‌ടപ്പെട്ട 21 കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിന് 2 കോടി രൂപയാണ് ചെലവഴിച്ചത്. 858 കുടുംബങ്ങള്‍ക്ക് പ്രതിമാസം 1,000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നല്‍കിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്‌തിത്വങ്ങളും സഹായഹസ്‌തം നീട്ടി. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ 10 കോടി രൂപ വീതവും തമിഴ്‌നാട്, രാജസ്‌ഥാന്‍ സര്‍ക്കാരുകള്‍ 5 കോടി രൂപ വീതവും സംഭാവനയായി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ വായ്‌പാ കുടിശികകള്‍ പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്‌താക്കള്‍ക്കുള്ള 1,620 വായ്‌പകളുടെ കുടിശ്ശികത്തുകയായ 18.75 കോടി രൂപയാണ് സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്തത്.
മികച്ച രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയെയും പ്രതികൂല കാലാവസ്‌ഥകളെയെല്ലാം മറികടന്ന് നിര്‍മാണപ്രവൃത്തികള്‍ വേഗത്തിലാക്കിയ ആയിരക്കണക്കിന് നിര്‍മാണത്തൊഴിലാളികളെയും ഉദ്യോഗസ്‌ഥരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്ന 178 പേര്‍ക്കാണ് കല്‍പ്പറ്റ എല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റിലെ 64 ഹെക്‌ടറില്‍ വ്യാപിച്ചുകിടക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തില്‍ വീടുകള്‍ കൈമാറിയത്.