-->
മോഹന്‍ലാല്‍ അഭിനയിച്ച കെഎസ്ആര്‍ടിസിയുടെ പരസ്യചിത്രം വലിയ ശ്രദ്ധ നേടുകയാണ്. പ്രിയദര്‍ശനാണ് പരസ്യചിത്രം സംവിധാനം ചെയ്തത്.തന്റെ ജീവിതം മാറ്റിമറിച്ച കെഎസ്ആര്‍ടിസി ബസ് യാത്രയെക്കുറിച്ചാണ് പരസ്യത്തില്‍ മോഹന്‍ലാല്‍ പറയുന്നത്. ഇപ്പോഴിതാ ഈ പരസ്യം സൗജന്യമായാണ് മോഹന്‍ലാല്‍ ചെയ്തതെന്ന് പറയുകയാണ് മന്ത്രി ഗണേഷ് കുമാര്‍. തുടക്കം സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു പരസ്യത്തെ പറ്റി താന്‍ മോഹന്‍ലാലിനോട് പറഞ്ഞതെന്നും മറ്റൊന്നും ആലോചിക്കാതെ ഗുഡ് വില്‍ അംബാസിഡറാകാന്‍ തയ്യാറാണെന്ന് നടന്‍ അറിയിച്ചുവെന്നും മന്ത്രി പറയുന്നു.
മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാക്കുകള്‍:
ലാലേട്ടനൊപ്പം തുടക്കം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. കെഎസ്ആര്‍ടിസിക്ക് വേണ്ടി രണ്ട് പരസ്യമെടുത്ത് തരുമോന്ന് അന്ന് ഞാന്‍ ചോദിച്ചു. അതിനെന്താ മോനെ എന്നായിരുന്നു മറുപടി. ചേട്ടാ ബ്രാന്‍ഡ് അംബാസിഡറായി നില്‍ക്കാമോന്ന് ഞാന്‍ ചോദിച്ചു. ബ്രാന്‍ഡ് അംബാസിഡര്‍ പൈസ വാങ്ങിയാണ് നില്‍ക്കുന്നത്, ഗുഡ് വില്‍ അംബാസിഡറാകാന്‍ പണം വേണ്ട എന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രതികരണം അതായിരുന്നു. ആ മറുപടി എന്നെ അത്ഭുതപ്പെടുത്തി. കാരണം ഒരു നിമിഷം അദ്ദേഹം ആലോചിച്ചില്ല എന്നുള്ളതാണ്. നാളെ ആകട്ടെ എന്നും പറഞ്ഞില്ല. ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണിത്. മോഹന്‍ലാലിനെ അംബാസിഡറാക്കിയതില്‍ പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇലക്ഷന്‍ സ്റ്റണ്ടാണെന്ന് പറഞ്ഞു. പക്ഷേ അതി മനോഹരമായ രണ്ട് പരസ്യങ്ങളാണ് എടുത്തിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന മനുഷ്യന്‍റെ ഹൃദയസ്പർശിയായ സംഭാഷണമാണ് പരസ്യത്തിലുള്ളത്. ഇതില്‍ യാതൊരു കൃത്രിമത്വവും ഇല്ല. മോഹന്‍ലാല്‍ എന്ന നടന്‍ എങ്ങനെ കെഎസ്ആര്‍ടിസിയെ കാണുന്നു എന്നുള്ളതാണ്. വളരെ ഹൃദയസ്പര്‍ശിയായിട്ടുള്ള പരസ്യമാണ്. പ്രിയദര്‍ശനാണ് ചിത്രീകരണം. അദ്ദേഹവും സൗജന്യമായാണ് പരസ്യം ചെയ്തത്. നന്ദിയോടെ അത് ഞാന്‍ ഓര്‍ക്കുകയാണ്.