-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കേ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പോക്‌സോ കേസ് എന്നും അതില്‍ കഴമ്പില്ലെന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവും തിരുവനന്തപുരം കൗണ്‍സിലറുമായ ശ്രീലേഖ. ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്ന കേസുകള്‍ പോലീസ് അന്വേഷിക്കട്ടെയെന്നും പ്രതികരിച്ചു.
ഈ പോക്‌സോകേസ് നിലനില്‍ക്കില്ല. ആരോപണത്തില്‍ പറഞ്ഞിരിക്കുന്ന ഇരകളെല്ലാം പ്രായം തികഞ്ഞവരാണെന്നും ഇര മരണപ്പെട്ടിട്ട്് വര്‍ഷങ്ങള്‍ കഴിഞ്ഞ് പത്രത്തിലും ചാനലിലും വാര്‍ത്തയിലും മറ്റും പേരുവെളിപ്പെട്ട സാഹചര്യത്തില്‍ പേര് വെളിപ്പെടുത്തുന്നതില്‍ എന്താണ് പ്രശ്‌നമെന്താണെന്നും ചോദിച്ചു. ഇരകളുടെ കുടുംബാംഗങ്ങളല്ല ഈ പരാതിയായിട്ട് വന്നിരിക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന പേരിലുള്ള ചില അഭിഭാഷകരാണെന്നതു തന്നെ വ്യക്തിഹത്യയാണ് പിന്നിലെന്നതിന്റെ തെളിവാണെന്നും പറഞ്ഞു.
വീഡിയോ ഇറങ്ങി ഏഴുവര്‍ഷം കഴിഞ്ഞിട്ടാണ് ഇപ്പോള്‍ പരാതി വന്നിരിക്കുന്നത്. ആരോപണത്തില്‍ പറഞ്ഞ ഒരു കേസ് താന്‍ അനേ്വഷിച്ചത് പോലുമല്ല. അത് പോലീസ് അന്വേഷിക്കുമ്പോള്‍ മനസ്സിലാകും. താന്‍ ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥയും സ്ത്രീയും മാതാവുമൊക്കെയാണ്. എപ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇരകള്‍ക്കും ഒപ്പം തെന്നയാണെന്നും പറഞ്ഞു. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി നല്‍കിയ പരാതിയിലാണ് ശ്രീലേഖയ്ക്ക് എതിരേ പോലീസ് കേസ് എടുത്തത്.
തന്റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ദില്ലി നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടി, പെരുമ്പാവൂര്‍ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് പരാതി.