Friday, March 13, 2026 Last Updated 53 Min 4 Sec ago English Edition
Todays E paper
Ads by Google
 ഷാലു മാത്യു
ഷാലു മാത്യു
Tuesday 24 Feb 2026 11.33 PM

ബി.ജെ.പിയെ ന്യൂനപക്ഷ വിരുദ്ധരാക്കാന്‍ ശ്രമം; ആ നീക്കം ഇനി വിലപ്പോകില്ല: രാജീവ്‌ ചന്ദ്രശേഖര്‍

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കിയാണ്‌ ഇത്രയും നാളും ഈ വിഭാഗങ്ങളെ ബി.ജെ.പിക്കെതിരേ തിരിച്ചിരുന്നത്‌. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ സത്യം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന് രാജീവ്‌ ചന്ദ്രശേഖര്‍
Kerala BJP

ബി.ജെ.പിയെ ന്യൂനപക്ഷ വിരുദ്ധരാക്കി ചിത്രീകരിക്കാനുള്ള ഇടതു-വലതുമുന്നണികളുടെ നീക്കം ഇനി കേരളത്തില്‍ വിലപ്പോകില്ലെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കിയാണ്‌ ഇത്രയും നാളും ഈ വിഭാഗങ്ങളെ ബി.ജെ.പിക്കെതിരേ തിരിച്ചിരുന്നത്‌. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ സത്യം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണിയുടെ നയപരിപാടികള്‍ 'മംഗള'വുമായി അദ്ദേഹം പങ്കുവയ്‌ക്കുന്നു.

? തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. മുന്നണി ജനങ്ങള്‍ക്ക്‌ നല്‍കുന്ന വാഗ്‌ദാനം എന്താണ്‌.

= വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത ജീവിതം എന്നീ മൂന്നു കാര്യങ്ങളാണ്‌ എന്‍.ഡി.എ. പ്രധാനമായും ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്ന മുദ്രാവാക്യം. കേരളത്തിന്റെ വികസനം സംബന്ധിച്ച്‌ ചര്‍ച്ച നടത്താന്‍ എന്‍.ഡി.എ. ഒരുക്കമാണ്‌. നരേന്ദ്രമോദി സര്‍ക്കാരിന്റെ 11 വര്‍ഷത്തെ ഭരണവും ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ ഭരണവും ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്‌. ഈ സംവാദത്തിന്‌ യു.ഡി.എഫും എല്‍.ഡി.എഫും തയാറുണ്ടോ? രാജ്യപുരോഗതിക്കൊപ്പം കേരളത്തെയും മുന്നോട്ട്‌ കൊണ്ടുവരുന്ന പദ്ധതിക്കാണ്‌ എന്‍.ഡി.എ. ലക്ഷ്യമിടുന്നത്‌്. വീടും റോഡും കുടിവെള്ളവുമില്ലാത്ത നിരവധി സ്‌ഥലങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട്‌. മാറിമാറി ഭരിച്ച ഇടത്‌ വലതു സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തിന്‌ ഒന്നും ചെയ്‌തിട്ടില്ല. വിവാദങ്ങളില്‍ മാത്രമാണ്‌ ഇരു മുന്നണികളുടെയും ശ്രദ്ധ. ഇതിന്‌ ഒരു മാറ്റം എന്‍.ഡി.എ. കൊണ്ടുവരും. കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച്‌ താമസിക്കുന്നവരാണ്‌. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുമെന്നതാണ്‌ എന്‍.ഡി.എയുടെ വാഗ്‌ദാനം. ക്ഷേത്രങ്ങളിലെയും പള്ളികളിലെയും സ്വര്‍ണം അടിച്ചുകൊണ്ടുപോകുന്നവര്‍ക്ക്‌ ഒരിക്കലും ഈശ്വരവിശ്വാസികളുടെ ആചാരം സംരക്ഷിക്കാന്‍ കഴിയില്ല. കേരളത്തില്‍ എല്ലാവര്‍ക്കും സുരക്ഷിതമായി കഴിയണം. ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകള്‍ കേരളത്തില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ല.

? മത-ന്യൂനപക്ഷങ്ങള്‍ക്ക്‌ ബി.ജെ.പിയോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടോ.

= മതന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയാണ്‌ ഇത്രയും നാളും കേരളത്തിലെ ഇടതു -വലതു മുന്നണികള്‍ ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചിരുന്നത്‌. എന്നാല്‍, ഇനി അത്‌ നടക്കില്ല. ൈക്രസ്‌തവവിഭാഗങ്ങള്‍ ഇന്ന്‌ ഏറെ സുരക്ഷിതമായി കാണുന്നത്‌ ബിജെ.പിയെ ആണ്‌. സമൂഹത്തില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുന്ന ജമാ അത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകളെ ബി.ജെ.പി. എതിര്‍ക്കും. ഇന്ത്യയില്‍ മുസ്ലിം സമുദായാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ്‌ കേരളത്തിലെ പ്രധാന മുസ്ലിം സമുദായ നേതാവ്‌ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞത്‌.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ഏറ്റവും കൂടുതല്‍ സ്വീകരണം ലഭിച്ചത്‌ അറബ്‌ നാടുകളിലാണ്‌. യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാം. പക്ഷേ, കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ക്ക്‌ നിലനില്‍ക്കണമെങ്കില്‍ തെറ്റിദ്ധാരണ പരത്തണം. അതിന്‌ അവര്‍ ഫലപ്രദമായി വര്‍ഗീയ നിറം ചാര്‍ത്താന്‍ കാലങ്ങളായി ശ്രമിക്കുന്നു. സംസ്‌ഥാനത്ത്‌ ഹൈന്ദവര്‍ക്കും ൈക്രസ്‌തവര്‍ക്കും സംവരണമില്ല. എന്നാല്‍, മുസ്ലിം വിഭാഗത്തിന്‌ ഒ.ബി.സി. സംവരണം ലഭിക്കുന്നു. ഈ വിവേചനം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാല്‍ വര്‍ഗീയ വാദിയാക്കി ചിത്രീകരിക്കും. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാവ്‌ കോഴിക്കോട്‌ യുവാക്കളെ അഭിസംബോധന ചെയ്‌തത്‌ തെറ്റായിപ്പോയി എന്നു ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ വര്‍ഗീയവാദിയെന്ന്‌ മുദ്രകുത്താനാണ്‌ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിച്ചത്‌.

? ബി.ജെ.പി. മുന്നോട്ട്‌ വയ്‌ക്കുന്ന വികസിത കേരളമെന്ന മുദ്രാവാക്യം താഴേത്തട്ടില്‍ ഫലപ്രദമായി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ.

= കേരളത്തിലെ ജനങ്ങള്‍ നമ്മുടെ നാടും വികസിക്കണമെന്ന്‌ വളരെയധികം ആഗ്രഹിക്കുന്നവരാണ്‌. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്ത്‌ പലയിടത്തും സഞ്ചരിച്ചപ്പോഴാണ്‌ കേരളം മറ്റ്‌ സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ എത്രമാതം പിറകിലാണെന്ന്‌ ബോധ്യപ്പെടുന്നത്‌. നിങ്ങളുടെ നാടിനെ വികസനത്തിലേക്ക്‌ എത്തിക്കാന്‍ കഴിയാത്തവര്‍ക്ക്‌ എന്തിനാണ്‌ വോട്ട്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക്‌ മറ്റൊരു ചോയ്‌സ്‌ ഇത്രയും നാളും ഇല്ലായിരുന്നു എന്ന മറുപടിയാണ്‌ ലഭിച്ചത്‌. വികസനം കൊണ്ടുവരാന്‍ കഴിയുന്നവര്‍ക്കാണ്‌ ഇനി ഞങ്ങളുടെ വോട്ട്‌ എന്ന്‌ ജനങ്ങള്‍ പറഞ്ഞു തുടങ്ങിയത്‌ ബി.ജെ.പി. മുന്നോട്ട്‌ വച്ച ആശയം ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ്‌. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വികസനം മാത്രം ചര്‍ച്ച ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ ജനങ്ങളെ മണ്ടന്‍മാരാക്കാന്‍ ഇനി കഴിയില്ല.

? ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ.

= ശബരിമല വിഷയം കഴിഞ്ഞുവെന്നാണ്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്‌. വിഷയം മറക്കാന്‍, കളഞ്ഞുപോയ സ്വര്‍ണം തിരിച്ചുകിട്ടിയോ? ഈശ്വര വിശ്വാസിയായ ഒരു മലയാളി വിശ്വസിക്കുന്ന ഒരു ക്ഷേത്രത്തില്‍ നിന്നും നാലര കിലോ സ്വര്‍ണം കട്ടുകൊണ്ടുപോയത്‌ ചെറിയ കാര്യമാണോ? സ്വര്‍ണം പോയതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കുമാണ്‌. എല്ലാം ശരിയാക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തില്‍ വന്നിട്ട്‌ ശബരിമലയിലെ സ്വര്‍ണം കൊണ്ടുപോയാണോ ശരിയാക്കുന്നതെന്ന്‌ ജനങ്ങളോട്‌ പറയാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്‌. കേസില്‍ പ്രതിയായ സി.പി.എം. നേതാക്കളെ തള്ളിപ്പറയാന്‍ സി.പി.എം. നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ഈ ആത്മവിശ്വാസം ഇവര്‍ക്ക്‌ എവിടെ നിന്നാണ്‌ കിട്ടിയത്‌്. എന്നിട്ടും നമുക്ക്‌ ഒന്നായി തുടരാമെന്നാണ്‌ സര്‍ക്കാരിന്റെ പരസ്യവാചകം. ശബരിമലയിലെ കൊള്ളയും, തൊഴിലില്ലായ്‌മയും, വിലക്കയറ്റവുമെല്ലാം ഇനിയും തുടരാമെന്നല്ലേ ജനങ്ങള്‍ മനസിലാക്കേണ്ടത്‌്. ഇതെല്ലാം മറച്ചുവച്ച്‌ മുമ്പ നടത്തിയതുപോലെയുള്ള വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ ജനങ്ങളെ വിഡികളാക്കാമെന്ന്‌ സര്‍ക്കാര്‍ കരുതേണ്ട. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി കഴിഞ്ഞേ ലോകത്തില്‍ മറ്റ്‌ പാര്‍ട്ടികളുള്ളൂ. ഇത്‌ ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ശബരിമല കൊള്ള തീര്‍ച്ചയായും ജനങ്ങള്‍ ചര്‍ച്ച ചെയ്യും.

? ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര്‌ രാജീവരെ കുടുക്കിയതാണെന്ന്‌ ഒരു ആക്ഷേപം ഉയരുന്നുണ്ടല്ലോ.

= ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നപ്പോള്‍ മുഖമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്‌ ശബരിമലയില്‍ ഒരു ചെറിയ വീഴ്‌ച മാത്രമാണ്‌ സംഭവിച്ചതെന്നാണ്‌. ഉണ്ണികൃഷ്‌ണന്‍ പോറ്റിയില്‍ നിന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും മന്ത്രി വാസവനിലേക്കും അന്വേഷണം എത്തുമെന്ന്‌ ബോധ്യപ്പെട്ടതോടെയാണ്‌ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ വ്യക്‌തമാണ്‌. ശബരിമലയില്‍ എന്താണ്‌ നടന്നതെന്നതെന്ന്‌ ഞങ്ങള്‍ക്ക്‌ അറിയില്ല. അതുകൊണ്ടു തന്നെ തന്ത്രിയെ ന്യായീകരിക്കുന്നില്ല. പക്ഷേ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക്‌ പങ്കുണ്ടെന്നതിന്‌ ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന്‌ സാധിച്ചില്ലെന്ന കോടതിയുടെ നിരീക്ഷണം വളരെ പ്രസക്‌തമാണ്‌. ഇത്രയും വലിയ വിഷയമായിട്ട്‌ എന്തുകൊണ്ടാണ്‌ മന്ത്രി വാസവനെയും കടകംപള്ളി സുരേന്ദ്രനെയും അന്വേഷണ സംഘം ചോദ്യം ചെയ്യാതിരിക്കുന്നത്‌? അവരെ അറസ്‌റ്റ്‌ ചെയ്യുന്നതില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ്‌ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ വ്യക്‌തമാണ്‌. ഇത്‌ തന്നെയാണ്‌ ജനങ്ങളും വിശ്വസിക്കുന്നത്‌.

? എന്‍.ഡി.എയുടെ പ്രധാന എതിരാളി എല്‍.ഡി.എഫ്‌. ആണോ യു.ഡി.എഫ്‌. ആണോ.

= ഈ ചോദ്യത്തിന്‌ ഉത്തരം പറയേണ്ടത്‌ യു.ഡി.എഫും എല്‍.ഡി.എഫുമാണ്‌ രാജ്യത്തെ 27 സംസ്‌ഥാനങ്ങളിലും ഒറ്റ മുന്നണിയായിട്ടാണ്‌ കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയെ നേരിടുന്നത്‌. കേരളത്തില്‍ മാത്രമാണ്‌ പരസ്‌പരം ഏറ്റുമുട്ടുന്നത്‌. ഇവര്‍ കേരളത്തിലും ഒരുമിച്ച്‌ മത്സരിക്കണമെന്നാണ്‌ ബി.ജെ.പി. ആഗ്രഹിക്കുന്നത്‌. ഏത്‌ വിധേനയും അധികാരത്തിലെത്തണമെന്ന ആഗ്രഹത്തില്‍ മാത്രമാണ്‌ കോണ്‍ഗ്രസും സി.പിഎമ്മും കേരളത്തില്‍ രണ്ടായിട്ട്‌ മത്സരിക്കുന്നത്‌്. അധികാരത്തില്‍ കയറുന്നതിന്‌ ആരുമായും കൂട്ടുകൂടുന്നതിന്‌ കോണ്‍ഗ്രസും സി.പി.എമ്മും തയാറാണ്‌. നേരത്തെ സി.പി.എമ്മാണ്‌ ജമാഅത്തുമായി കൂട്ടുകൂടിയിരുന്നതെങ്കില്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ പ്രിയപ്പെട്ടവരാണ്‌ ജമാ അത്തുകാര്‍. നാടു നന്നാക്കാന്‍ കഴിവുണ്ടെങ്കില്‍ അത്‌ കാണിക്കുകയാണ്‌ കോണ്‍ഗ്രസും സി.പി.എമ്മും ചെയ്യേണ്ടത്‌ അതിനു പകരം വര്‍ഗീയ കൂട്ടുകെട്ട്‌ സൃഷ്‌ടിച്ച്‌ അധികാരത്തിന്‌ വേണ്ടിയുള്ള കൂട്ടുകെട്ട്‌ ജനം തിരസ്‌കരിക്കും.

? തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ അന്തര്‍ധാര ഉണ്ടാകുമെന്ന്‌ സംശയിക്കുന്നുണ്ടോ.

= മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. ഏത്‌ വിധേനയും വിജയിക്കാതിരിക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുളള അന്തര്‍ധാര പരസ്യമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ അന്തര്‍ധാര സജീവമായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി. പരാജയപ്പെടാന്‍ പ്രധാന കാരണം കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ്‌. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ തന്ത്രം പയറ്റാന്‍ ഇരു പാര്‍ട്ടികളും ശ്രമിച്ചെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ്‌ വിജയിച്ചത്‌. എത്ര അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടാക്കിയാലും ബി.ജെ.പി. വിജയിക്കും എന്നതിന്റെ തെളിവാണ്‌ തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞത്‌. കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി വലിയ ഒരു മാര്‍ക്‌സിസ്‌റ്റാണ്‌. ഇടതുപക്ഷ മനസാണ്‌ അദ്ദേഹത്തിനുള്ളത്‌. കാറല്‍ മാര്‍ക്‌സിന്റെ സാമ്പത്തിക ശാസ്‌ത്രമാണ്‌ അദ്ദേഹം പിന്തുടരുന്നത്‌. അതുകൊണ്ടു തന്നെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ച്‌ മത്സരിക്കുന്ന കാലം വിദൂരമല്ല.

? എന്‍.ഡി.എ. മുന്നണിയുടെ വിപുലീകരണം ഉടന്‍ ഉണ്ടാകുമോ.

= കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും എന്‍.ഡി.എയില്‍ അണിചേരുമെന്ന്‌ ഉറപ്പാണ്‌. വലിയ വികസന ലക്ഷ്യങ്ങള്‍ ഉള്ള പാര്‍ട്ടിയാണ്‌ സാബു ജേക്കബ്‌ നേതൃത്വം നല്‍കുന്ന 20-20 പാര്‍ട്ടി. ഈ പാര്‍ട്ടി അടുത്തിടെയാണ്‌ എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായത്‌. ഇതിനു പുറമേ നാഷണല്‍ ഫാര്‍മേഴ്‌സ്‌ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമായി. മധ്യതിരുവിതാംകൂറില്‍ ഇതോടെ എന്‍.ഡി.എ. മുന്നണി വലിയ സ്വാധീനമുള്ള മുന്നണി സംവിധാനമായി മാറിക്കഴിഞ്ഞു. ഇത്‌ കൂടാതെ കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മില്‍ നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ്‌ ബി.ജെ.പിയിലേക്ക്‌ ഓരോ ദിവസവും എത്തുന്നത്‌. കേരളാ കോണ്‍ഗ്രസ്‌ പോലെയുള്ള പാര്‍ട്ടികള്‍ക്ക്‌ ഇനി അധിക കാലം യു.ഡി.എഫിലും എല്‍.ഡി.എഫിലും തുടരാന്‍ കഴിയില്ല.
കേരളാ കോണ്‍ഗ്രസുകള്‍ രൂപീകരിച്ച ലക്ഷ്യത്തില്‍ നിന്നും നേരേ എതിരായാണ്‌ അവര്‍ പ്രതിനിധാനം ചെയ്യുന്ന മുന്നണികള്‍ പ്രവര്‍ത്തിക്കുന്നത്‌. കേരളാ കോണ്‍ഗ്രസുകളുടെ അസ്‌തിത്വം വീണ്ടെടുക്കണമെങ്കില്‍ അവര്‍ ഇനി ബി.ജെ.പി. നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമായി മാറണം. ഈ തെരഞ്ഞെടുപ്പോടെ യുവാക്കളുടെ ഒരു ഒഴുക്ക്‌ ബി.ജെ.പിയിലേക്ക്‌ ഉണ്ടാകും. കേരളം വൃദ്ധസദനമായി മാറാതിരിക്കാന്‍ ബി.ജെ.പി. കേരളത്തില്‍ അധികാരത്തില്‍ വരണമെന്ന്‌ കേരളത്തിലെ യുവ സമൂഹം ചിന്തിക്കുന്നു.

? എന്‍.ഡി.എ. മുന്നണിയുടെ വിജയപ്രതീക്ഷ എത്രത്തോളമാണ്‌.

എത്ര സീറ്റ്‌ കിട്ടുമെന്ന്‌ ബി.ജെ.പി. ഒരിക്കലും പറയുന്നില്ല. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സഖ്യയിലുള്ള വിജയം ഇത്തവണ എന്‍.ഡി.എ. സഖ്യം നേടും. ബി.ജെ.പിയുടെ എല്ലാ വോട്ടും ഞങ്ങള്‍ ഉറപ്പാക്കും. ബി.ജെ.പി. സ്‌ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്‌ വിജയിക്കാനല്ല എന്ന പ്രചരണം ഇനി ഉണ്ടാകില്ല. വിജയിക്കാന്‍ തന്നെയാണ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്‌. അത്‌ സ്‌ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവരുമ്പോള്‍ ബോധ്യപ്പെടും.

? മാര്‍പാപ്പയെ ഇന്ത്യയിലേക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിക്കാന്‍ തയാറായിട്ടില്ലെന്ന്‌ ആക്ഷേപം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ടല്ലോ.

= അത്‌ തീര്‍ത്തും തെറ്റായ പ്രചാരണമാണ്‌. മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ട്‌. ഈ വര്‍ഷം തന്നെ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നാണ്‌ കരുതുന്നത്‌. കേരളത്തിലും മാര്‍പാപ്പയെ കൊണ്ടുവരാനാണ്‌ സംസ്‌ഥാന ബി.ജെ.പി. ശ്രമിക്കുന്നത്‌.

ഷാലു മാത്യു

Ads by Google
Ads by Google
TRENDING NOW