-->
സര്‍ക്കാരിനോട് നിര്‍ദ്ദിഷ്ട നേറ്റിവിറ്റി കാര്‍ഡ് ബിൽ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ സി ജോസഫ് .ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാൻ ഇടയുള്ളതാണ് ബിൽ. കേരളം ഒരു സ്വതന്ത്ര രാഷ്ട്രമല്ലെന്ന് പിണറായി സര്‍ക്കാര്‍ മനസിലാക്കണം. പൗരത്വ രേഖ കര്‍ശനമാക്കാൻ ഒരുങ്ങുന്ന ബിജെപി സര്‍ക്കാരിന്‍റെ വാദഗതികള്‍ക്ക് സഹായകരമാകുന്നതാണ് നേറ്റിവിറ്റി കാര്‍ഡ്. ഇത് കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളുടെ ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടാനേ നേറ്റിവിറ്റി കാര്‍ഡ് വഴി തെളിക്കൂവെന്നും കെ സി ജോസഫ് പ്രസ്താവനയിൽ വിമര്‍ശിച്ചു.
ഇന്നലെ കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക.
കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില്‍ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല.