-->
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ്
ഡോ.ബിന്ദുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക്. ആശുപത്രി യിലെ അടിയന്തരമല്ലാത്ത സേവനങ്ങള്‍ ഇന്ന് ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നുമുതല്‍ ജില്ലാതലത്തില്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്നും സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടറെ കയ്യേറ്റം ചെയ്തതിനെതിരേ നടപടിവേണമെന്നും ഇവര്‍ പറയുന്നു. നെടുമങ്ങാട് ആശുപത്രിക്ക് പുറമെ, ജില്ലാതലത്തില്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്നും സംഘടന കെജിഎംഒഎ( കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍) അറിയിച്ചിട്ടുണ്ട്. ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും നിയമനടപടി വേണമെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.
അതേസമയം ചികിത്സാപിഴവിന് പുറമെ കൈക്കൂലി വാങ്ങിയെന്നും ആരോപണവും ഡോ. ബിന്ദുവിനെതിരേ ഉയര്‍ന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ സസ്പെന്‍ഷന്‍ ജനാധിപത്യ വിരുദ്ധമെന്നാണ്് ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്. വിതുര സ്വദേശികളായ എന്‍ കെ നിരഞ്ജന കൃഷ്ണന്റെയും ബിനില്‍ മനോഹറിന്റെയും പെണ്‍കുഞ്ഞാണ് ചൊവ്വാഴ്ച മരിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ഡോ. ബിന്ദുവിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ പത്തിന് ഒന്‍പതാം മാസത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് കാണിക്കാന്‍ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയതായിരുന്നു നിരഞ്ജനയും ഭര്‍ത്താവും. തുടര്‍ന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസര്‍ജ്യം പുറത്തേക്ക് പോകുന്നെന്ന പരാതിയില്‍ ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ചികിത്സ നടത്താനായി കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവര്‍ക്കെതിരെ ഉണ്ട്. ഇതിനിടെയാണ് സിസേറിയനിടെ കുഞ്ഞ് മരിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.