-->
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചർച്ചയായി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങൾ അബൂബക്കർ മുസല്യാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റംസാൻ സന്ദേശവും കൈമാറിയ ശേഷമാണു കൂടിക്കാഴ്ച അവസാനിച്ചത്.
‘രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചു. കേരളത്തിൽ റോഡ് വികസനം നന്നായി നടന്നു. വിമാനത്താവളങ്ങളിലും വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. അലിഗഡ് സർവകലാശാലയുടെ കേരളത്തിലെ ബ്രാഞ്ച് ആരംഭിച്ചിട്ട് കുറെയായി. അതിൽ വേണ്ട നടപടികൾ വേണം എന്ന് ആവശ്യപ്പെട്ടു’. കേന്ദ്രവുമായി ബന്ധപ്പെട്ടത് ചെയ്യാം എന്ന് പ്രധാനമന്ത്രി മറുപടി നൽകിയതായും കാന്തപുരം അറിയിച്ചു.
മൗലാനാ ആസാദ് നാഷനൽ ഫെല്ലോഷിപ്പ് ഉൾപ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരവിഷയമായി. രാജ്യാന്തര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അഭിനന്ദിച്ചു.