-->
കോഴിക്കോട്: കഴിഞ്ഞ തിങ്കളാഴ്ച ബാലുശ്ശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോൾ ഒരു വയോധികനെത്തി 2000 രൂപ പോക്കറ്റിൽ നിന്നുമെടുത്ത് ജാഥ നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ കാഴ്ച വൈറലായിരുന്നു. സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. ഗോവിന്ദൻ ആ പണം തിരികെ മൊയ്തീന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
പാര്‍ട്ടി സെക്രട്ടറി മൊയ്തീന്‍ കൊടുത്ത പണം വാങ്ങി ഒന്നെണ്ണി നോക്കിയ ശേഷം ‘നിങ്ങള്‍ തന്നെ വച്ചോളൂ’ എന്നുപറഞ്ഞ് മൊയ്തീന് തിരികെ നല്‍കുന്നു. സംഭാവന സ്വീകരിച്ചതായി കരുതാമെന്നും പാര്‍ട്ടി സെക്രട്ടറി. വളരെ മനോഹരമായ കാഴ്ച. പക്ഷേ അതിലും മനോഹരമായത് സ്റ്റേജില്‍ നിന്ന് ഇറങ്ങിവന്ന ശേഷമുള്ള മോയ്തീന്റെ നിഷ്ക്കളങ്കമായ പ്രതികരണമായിരുന്നു.
‘ഞാന് സ്റ്റേജിമ്മേല്‍ കേറിയിട്ട് കളിച്ചതാ. നേതാക്കന്‍മാരെല്ലാം കൂടി പറഞ്ഞു, ഇങ്ങളീ പൈസ അയാളെര്യത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുംന്ന്. അതുപോലെ കൊടുത്തു, അയാള് തിരിച്ചും തന്നു’– സ്റ്റേജില്‍ നടന്നതെല്ലാം നേതാക്കള്‍ പറഞ്ഞിട്ടെന്ന് മൊയ്തീന്‍ തുറന്നുപറഞ്ഞു, എന്നാല്‍ കേട്ടുനില്‍ക്കുന്നവര്‍ ഇതിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞില്ല. പിന്നെ ട്രോളുകളുടെ പൊടിപൂരമായിരുന്നു. പാര്‍ട്ടിയുടെ പിആര്‍ വിഭാഗം ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് ശുദ്ധ ഗതിക്കാരനായ ഈ മനുഷ്യനെ ഏല്‍പ്പിക്കണമായിരുന്നോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളടക്കം ചോദിക്കുന്നത്.
ഈ റീലുകൾ ഇടതുപക്ഷ ഹാൻഡിലുകൾ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പെൻഷൻ തരുന്ന സർക്കാർ തുടരണം എന്ന് പ്രചരിപ്പിക്കാനായി ഇട്ട റീൽ സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പൊളിഞ്ഞെന്ന് പറഞ്ഞ് സൈബറിടത്തിൽ കോൺഗ്രസ് സൈബര്‍ വിഭാഗം വ്യാപകമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്. ഈ ക്ഷീണം തീര്‍ക്കാന്‍ അടുത്തൊരു വിഷയം കണ്ടുപിടിച്ചേ മതിയാകൂവെന്നാണ് പാര്‍ട്ടി ഹാന്‍ഡിലുകളുടെ ആവശ്യം.
ഇതിനിടെ, കോൺഗ്രസുകാർ ക്ഷേമ പെൻഷനെ അവഹേളിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ മാത്രമാണ് പെൻഷൻ തുക ഉയർത്തിയിട്ടുള്ളതെന്നും റിയാസ് പറഞ്ഞു.