-->
തിരുവനന്തപുരം: ഗാനമേളക്കിടെ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിൽ സംഘർഷം. ഗാനമേള ട്രൂപ്പിന്റെ ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ തല്ലിത്തകർത്തു. വട്ടപ്പാറ കല്ലയം പതിയനാട് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്ക് ശേഷമാണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ വട്ടപ്പാറ പോലീസ് അഞ്ചുപേർക്കെതിരെ കേസെടുക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഗാനമേള നടക്കുമ്പോൾ സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ ശ്രമിച്ച മദ്യപിച്ചെത്തിയ സംഘത്തെ സംഘാടകർ തടഞ്ഞിരുന്നു. പരിപാടി അവസാനിച്ചതിന് പിന്നാലെ സംഘടിച്ചെത്തിയ ഇവർ അക്രമം അഴിച്ചുവിടുകയായിരുന്നു. 'സന്ധ്യ സൗണ്ട്‌സ്' എന്ന ട്രൂപ്പിന്റെ സ്പീക്കറുകളും മറ്റ് വിലകൂടിയ ഉപകരണങ്ങളും സംഘം അടിച്ചുതകർത്തു. ഉപകരണങ്ങൾ സ്റ്റേജിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയും ചെയ്തു.
ഏകദേശം 75 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി സൗണ്ട്സ് ഉടമ പ്രശാന്ത് പറഞ്ഞു. അക്രമികൾ സംഘാടകരുടെ വാഹനങ്ങളുടെ ചില്ലുകളും തകർത്തിട്ടുണ്ട്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ അക്രമം തടയാൻ ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് വട്ടപ്പാറ പോലീസ് അറിയിച്ചു.