-->
ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ നിന്നാണ് വധഭീഷണി സന്ദേശം വന്നത്. ശബ്ദരേഖയായി വന്ന സന്ദേശത്തില്‍ രണ്‍വീര്‍ സിങ്ങിനെക്കൂടാതെ നടന്റെ മുഴുവന്‍ ജീവനക്കാരെയും വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സംവിധായകന്‍ രോഹിത് ഷെട്ടിക്കും സമാനവ്യക്തിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഇത് രണ്ടാം തവണയാണ് രണ്‍വീറിന് ഭീഷണി നേരിടുന്നത്. അടുത്തിടെ കോടികള്‍ ആവശ്യപ്പെട്ട് ബിഷ്‌ണോയി സംഘം രണ്‍വീറിന് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.
ഇതേത്തുടര്‍ന്ന് രണ്‍വീറിനും ദീപിക പദുക്കോണിനും സുരക്ഷ വര്‍ധിപ്പിച്ചതിനുപിന്നാലെയാണ് പുതിയ ഭീഷണി ഉണ്ടായിരിക്കുന്നത്. തനിക്ക് നല്‍കിയ ഒരു വാഗ്ദാനത്തില്‍ നിന്ന് രണ്‍വീര്‍ സിങ്ങ് പിന്മാറിയതാണ് ഈ ഭീഷണിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. രണ്‍വീര്‍ സിങ്ങും രോഹിത് ഷെട്ടിയും ശരിയായ വഴിയിലേക്ക് വരണമെന്നും അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് ഹരി ബോക്‌സര്‍ എന്ന് പരിചയപ്പെടുത്തുന്ന വ്യക്തിയുടെ മുന്നറിയിപ്പിലുളളത്.
“രൺവീർ സിങ്, നിങ്ങളുടെ അടുത്ത ഏഴ് തലമുറകൾ ഓർക്കുന്ന രീതിയിൽ ഞങ്ങൾ നിങ്ങളോട് പെരുമാറും. ഉപദേശം നൽകാനും പോലീസിൽ പരാതി നൽകാൻ ആളുകളോട് പറയാനും നിങ്ങൾക്ക് വളരെ ഇഷ്ടമാണ്. ഒരു പ്രശ്നവുമില്ല. നിങ്ങളോടൊപ്പം ജോലി ചെയ്യുന്ന മാനേജർമാരുൾപ്പെടെ എല്ലാ വ്യക്തികളുടെയും പൂർണമായ വിവരങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. അവർ എവിടെ താമസിക്കുന്നു, ഓഫീസിലേക്ക് എപ്പോഴാണ് പോകുന്നത്, എപ്പോഴാണ് മടങ്ങിവരുന്നത്, അവരുടെ കുടുംബങ്ങൾ എവിടെ താമസിക്കുന്നു എന്നെല്ലാം. ഞങ്ങൾ നിങ്ങളോട് നേരിട്ട് ഒന്നും പറയില്ല. ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളെ ലക്ഷ്യമിട്ട് തുടങ്ങും. അത് സംഭവിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ബോധം വരും. ഞങ്ങൾ നിങ്ങളുടെ മുഴുവൻ ജീവനക്കാരെയും കൊന്നുകളയും. ” ഓഡിയോയിൽ പറയുന്നു.