-->
തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടനാണ് സൂര്യ. ഇപ്പോഴിതാ സൂര്യയെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛന്‍ ശിവകുമാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇന്ന് ഈ നിലയില്‍ സൂര്യ എത്തിയത് പല വിമര്‍ശനങ്ങളും നേരിട്ടായിരുന്നുവെന്നും അതെല്ലാം തനിക്ക് ഇന്നും ഓര്‍മയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആദ്യത്തെ സിനിമയിൽ സൂര്യക്ക് ഡാൻസും ഫൈറ്റുമൊക്കെ ഉണ്ടായിരുന്നു. പടത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം റിവ്യൂ ഒക്കെ പുറത്തിറങ്ങിയിരുന്നു.
അന്ന് കൽക്കി മാഗസിൻ സൂര്യയെക്കുറിച്ച് എഴുതിയത് എനിക്ക് ഇന്നും ഓർമയുണ്ട്. ഇനി ഒരു സ്റ്റേജിൽ പോലും സൂര്യ ഡാൻസ് ചെയ്യരുത്, ഇത് അപേക്ഷയാണ് എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് സൂര്യ ചെയ്ത 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയിൽ 'സെനോരീറ്റ' എന്നൊരു പാട്ടുണ്ട്. 10 മണിക്കൂറോളം ആ പാട്ടിനായി അവൻ പ്രാക്ടീസ് ചെയ്തു. വിയർത്തൊഴുകി ഇട്ടിരിക്കുന്ന ജീൻസ് വരെ നനഞ്ഞു പോകുന്ന രീതിയിലാണ് സൂര്യ ഡാൻസ് ചെയ്തത്.
അന്ന് കുറ്റപ്പെടുത്തി എഴുതിയ അതേ മാഗസിൻ ഞങ്ങൾക്ക് തെറ്റുപറ്റി, തിരുത്തുകയാണ് എന്ന് എഴുതി. അത്രമാത്രം വെറി പിടിച്ച ഒരുത്തനാണ് സൂര്യ".- ശിവകുമാർ പറഞ്ഞു. ഗജിനി എന്ന ചിത്രത്തിനായി സിക്സ് പാക്ക് എല്ലാം സൂര്യ ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബോഡി ബിൽഡിങ്ങിനെ സീരിയസായി കാണുന്നവർക്ക് മാത്രമേ സിക്‌സ് പാക്ക് വരുള്ളുവെന്നും അത്തരത്തിൽ സൂര്യ സിക്‌സ് പാക്ക് ഉണ്ടാക്കിയെടുത്തത് വലിയ ഡെഡിക്കേഷനിലൂടെയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
"എനിക്ക് കുടവയറാണ്. പക്ഷേ, അവൻ ഇപ്പോഴും സിക്‌സ് പാക്ക് മെയിന്റെയിൻ ചെയ്യുന്നുണ്ട്. അത് എത്രമാത്രം അപകടമാണെന്ന് അറിയാമോ? അത് അവൻ നേടിയെടുത്തിട്ടുണ്ട്. കണ്ടാൽ സാധാരണ ആളുകളെപ്പോലെ തോന്നുമെങ്കിലും വല്ലാത്തൊരു വെറി അവനിലുണ്ട്. അതാണ് ഇന്നും അവനെ മുന്നോട്ട് നയിക്കുന്നത്".- ശിവകുമാർ പറഞ്ഞു.