-->
റീ റിലീസ് ചെയ്യണമെന്ന് മോഹൻലാൽ ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ഹലോ'. 2007 ൽ പുറത്തിറങ്ങിയ ചിത്രം റാഫി മെക്കാർട്ടിൻ ആണ് കഥയെഴുതി സംവിധാനം ചെയ്തത്. മോഹൻലാൽ തകർത്ത് അഭിനയിച്ച ചിത്രത്തിലെ കോമഡികളും ഡയലോഗുകളുമൊക്കെ ഇന്നും മലയാളികൾ ആഘോഷമാക്കാറുണ്ട്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു ഓർമ പങ്കുവച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനം തുടങ്ങിയ അന്ന് തന്നെ എല്ലാവരെയും വിഷമത്തിലാക്കിയ ഒരു വാർത്തയെ കുറിച്ചാണ് സിദ്ധു പനയ്ക്കൽ പങ്കുവച്ചിരിക്കുന്നത്. ഹലോയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രവും സിദ്ധു പനയ്ക്കൽ പങ്കുവച്ചിട്ടുണ്ട്.
സിദ്ധു പനയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന്റെ ഫോട്ടോകളിൽ ഒന്നാണിത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷൻ. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണിൽ സംസാരിക്കുമ്പോൾ ഏതാണ് അടുത്ത പടം എന്നൊക്കെ ചോദിക്കാറുണ്ട് ഞാൻ പടത്തിന്റെ പേരും പറയും.
ഈ പടം വന്നപ്പോൾ ഇതേ ചോദ്യത്തിന് ഞാൻ ഹലോ എന്ന് മറുപടി പറയും. ഉടനെ അവിടെനിന്ന് ഹലോ എന്ന് തിരിച്ച് പറയും. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കുന്നില്ല എന്ന രീതിയിലാണ് അവർ ഹലോ എന്ന് പറയുന്നത് ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവർത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവർക്ക് മനസ്സിലാകുന്നത്.
ഒറ്റപ്പാലം ഊട്ടി തിരുവനന്തപുരം ഇവിടങ്ങളിൽ ഒക്കെയായിരുന്നു ലൊക്കേഷൻ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് ശക്തികുളങ്ങര നിർമ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്. വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവർക്കും സന്തോഷം നൽകിയ ഈ വിജയത്തോടൊപ്പം ഷൂട്ടിംഗ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു.
പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാർത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടൻ ഷൂട്ടിംഗ് നിർത്തിവെച്ച് ലാലേട്ടൻ മടങ്ങി. ദുഃഖകരമായ വസ്തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂർത്തിയാക്കിയശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്ത് മടങ്ങി എന്നതാണ്.