-->
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി, സ്റ്റോക്ക് തീരാൻ പോകുന്നു, ഓഫർ ഉടൻ തീരുന്നു തുടങ്ങിയ നിരവധി ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്ന കമ്പനികളുടെ പേര് പരസ്യമാക്കണം എന്ന് എ എ റഹീം എം പി . ഇത് സംബന്ധിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി പ്രൽഹദ് ജോഷി നൽകിയ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു എംപി.
വമ്പിച്ച വിലക്കുറവ്, സ്റ്റോക്ക് ഉടൻ തീരും തുടങ്ങി തെറ്റിദ്ധാരണകൾ സൃഷ്ടിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉടൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും, വിലയിലും സേവനങ്ങളിലും ഉപഭോക്താവ് അറിയാതെ അധിക ചാർജ് ഈടാക്കുകയും ചെയ്യുന്നതടമുള്ള ഡാർക്ക് പാറ്റേണുകൾ ഓൺലൈൻ കമ്പനികൾ ഉപയോഗിക്കുന്നത് വർദ്ധിച്ചു വരികയാണ്. ഇതുവഴി വലിയതോതിൽ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നു.
ഫാൾസ് അർജൻസി, ബാസ്കറ്റ് സ്നീക്കിങ്, സബ്സ്രിക്പ്ഷൻ കെണി, ഡ്രിപ്പ് പ്രൈസിംഗ് തുടങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ 13-ഓളം ഡാർക്ക് പാറ്റേണുകൾ കമ്പനികൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിസിപിഎ) 42 പ്ലാറ്റ്ഫോമുകൾക്ക് ഇത് സംബന്ധിച്ച നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഏതൊക്കെയാണ് പ്ലാറ്റ്ഫോമുകൾ എന്നോ അവർക്കെതിരെ എടുത്ത നടപടികൾ എന്താണെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ല.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കൊള്ളലാഭം കൊയ്യുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഡാർക്ക് പാറ്റേണുകൾ ഉപയോഗിച്ച കമ്പനികളെയും അവർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികളും പരസ്യമാക്കണം. ആഭ്യന്തര വൈദേശിക കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന സമീപനം കേന്ദ്ര സർകാർ അവസാനിപ്പിക്കണമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു.
കേരളത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ധാന്യം അനുവദിക്കണം
ഭക്ഷ്യ സുരക്ഷാ നിയമത്തിന് പുറത്തുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ധാന്യങ്ങൾ വിതരണം ചെയ്യാനായി ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ധാന്യം കേന്ദ്ര സർകാർ അനുവദിക്കണം എന്ന് എ എ റഹീം എംപി സ്പെഷ്യൽ മെൻഷനിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിന് പ്രതിമാസം 33,294.198 മെട്രിക് ടൺ അരിയാണ് ടൈഡ് ഓവർ വിഹിതത്തിൽ നിന്നും ലഭിക്കുന്നത്. പ്രളയം, കോവിഡ് തുടങ്ങിയ മഹാമാരികൾ കാരണം പല ഘട്ടങ്ങളിലും അരി വിതരണം മുടങ്ങി. ഇതുമൂലം അനുവദിച്ച 99,213 മെട്രിക് ടൺ അരി വിതരണം ചെയ്യാൻ സംസ്ഥാനം ബുദ്ധിമുട്ടുകൾ അനുഭവിച്ചു. നിരവധി തവണ ഈ വിഹിതം പുനർ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ ഒരു നടപടി ഉണ്ടായിട്ടില്ല.
ടൈഡ് ഓവർ വിഹിതം വർദ്ധിപ്പിച്ചാൽ അത് ജനങ്ങൾക്ക് ആശ്വാസമാകും. ആയതിനാൽ അനുകൂലമായ നടപടി ഉടൻ ഉണ്ടാകണം. ഇതിന് പുറമേ സംസ്ഥാന സർക്കാരിൻ്റെയും റേഷൻ വിതരണക്കാരുടെ മാർജിൻ്റെയും ഭാഗമായി കേരളത്തിന് നൽകാനുള്ള ₹ 221,283,743 (22 കോടി 12 ലക്ഷത്തി 83 ആയിരത്തി എഴുന്നൂറ്റി നാൽപ്പത്തിമൂന്ന് രൂപ) ഉടൻ അനുവദിക്കണമെന്നും സ്പെഷ്യൽ മെൻഷനിലൂടെ എ എ റഹീം എംപി ആവശ്യപ്പെട്ടു.