-->
മണിപ്പൂരിൽ കുക്കി നാഗാ സംഘർഷം രൂക്ഷമാകുന്നു. നാഗകൾ കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് തീയിട്ടു. പിന്നാലെ കുക്കി സായുധസംഘങ്ങള്‍ വെടിയുതിര്‍ത്തു. ഉപമുഖ്യമന്ത്രി ലോസി ദിഖോയുടെ സന്ദർശനത്തിനിടെയാണ് വീണ്ടും സംഘർഷം. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
നാഗ കുക്കി യുവാക്കൾ തമ്മിൽ നടന്ന ചെറിയ വാക്കുതർക്കമാണ് വീണ്ടും കലാപത്തിലേക്ക് നയിച്ചത്. ഉഖ്രുലിലെ ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ കുക്കികൾ മർദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് രാത്രിയോടെ കലാപമായി മാറിയത്. രാത്രി നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. വെടിവെപ്പും കല്ലേറും ഉണ്ടായി. 25 വീടുകൾക്ക് തീയിട്ടു. ഇതിൽ ഭൂരിപക്ഷവും നാഗവിഭാഗക്കാരുടെ വീടുകളായിരുന്നു. സംഘർഷത്തെ തുടർന്ന പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രശ്നപരിഹാരത്തിന് സർക്കാർ തല ഇടപെടലും ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരെ മുഖ്യമന്ത്രി യും നാം ഖേംചന്ദ് സന്ദർശിച്ചു. സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഉപമുഖ്യമന്ത്രി ലോസി ദിഖോ ലിറ്റാനിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് കുക്കി മേഖലയിൽ വ്യാപക ആക്രമണം നടന്നത്. നിലവില്‍ പ്രശ്നം പരിഹരിക്കാൻ ഇരു വിഭാഗം നേതാക്കളെയും ഉൾപ്പെടുത്തി യോഗം ചേരാനാണ് തീരുമാനം.