-->
ആലപ്പുഴ: വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പെരുംകുളത്തില്‍ വീണു മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കത്തിൽ അമ്മിണി (66) ആണ് മരിച്ചത്. തൈപ്പൂയ ഉത്സവത്തിനിടെയാണ് കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടത്. ഇവർ ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. മൂന്ന് ദിവസത്തിനിടെ ഈ കുളത്തിൽ വീണു മരിക്കുന്ന രണ്ടാമത്തെയാളാണ്.
വ്യാഴാഴ്ച രാവിലെ ക്ഷേത്രദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ആണ് മരിച്ചത്. തൈപ്പൂയ കാവടിയുമായി ബന്ധപ്പെട്ട് മാതാവിനും മുത്തശ്ശനുമൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്വൈത്. കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങിയ അദ്വൈതിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.
ഭക്തർ ശുദ്ധിക്രീയകൾക്ക് ശേഷമേ പെരുംകുളത്തിൽ ഇറങ്ങാവൂവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. അതേസമയം, മരണം നടന്നത് മതിൽക്കകത്ത് അല്ലാത്തതിനാൽ നടകൃത്യസമയത്ത് തുറക്കുമെന്നും അധികൃതർ അറിയിച്ചു.