-->
കർണാടകയിലെ വിജയനഗര ജില്ലയിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കൊലപാതകങ്ങൾ നാടകീയമായ വഴിത്തിരിവ്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ തിരോധാന പരാതി നൽകി കൃത്യമായി പ്ലാൻ ചെയ്ത ഒരു 'ദുരഭിമാനക്കൊല'യാണ് ഇതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാടകയ്ക്ക് താമസിച്ചിരുന്ന കൊട്ടുരു പട്ടണത്തിലെ വീട്ടിൽ വെച്ച് പിതാവ് ഭീമരാജ്, മാതാവ് ജയലക്ഷ്മി, 18 വയസ്സുള്ള സഹോദരി അമൃത എന്നിവരെ പ്രതി അക്ഷയ് കുമാർ കൊലപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജനുവരി 27നാണ് കൊലപാതകങ്ങൾ നടന്നതെന്ന് കരുതപ്പെടുന്നു.
തിലക് നഗർ പോലീസ് പറയുന്നതനുസരിച്ച്, തന്റെ സഹോദരി വിവാഹേതര ബന്ധത്തിൽ ഗർഭിണിയാണെന്ന് അറിഞ്ഞതാണ് അക്ഷയ്‌യെ പ്രകോപിപ്പിച്ചത്. സഹോദരി പ്രണയിച്ചിരുന്ന യുവാവ് മറ്റൊരു ജാതിയിൽപ്പെട്ട ആളായതിനാലാണ് പ്രതി ഈ ബന്ധത്തെ എതിർത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അമൃതയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കാൻ മാതാപിതാക്കൾ തയ്യാറാകാത്തത് അക്ഷയ്‌യെ കൂടുതൽ പ്രകോപിതനാക്കി. തന്റെ വാക്കിന് കുടുംബത്തിൽ വിലയില്ലെന്നും സഹോദരി കുടുംബത്തിന് 'അപമാനം' വരുത്തിയെന്നും ഇയാൾ അവകാശപ്പെട്ടു.
ദേഷ്യം മൂത്ത അക്ഷയ്, ഈ സാഹചര്യം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് വിശ്വസിച്ച് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടി. തുടർന്ന് ജനുവരി 29ന് പ്രതി ബെംഗളൂരുവിലെത്തുകയും, മാതാപിതാക്കളെയും സഹോദരിയെയും കാണാനില്ലെന്ന് തിലക് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു.