-->
ന്യൂഡല്‍ഹി: ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.
രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക മോർച്ചയും, മഹിളാ-യുവജന- വിദ്യാർത്ഥി സംഘടനകളും, പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖലാ പ്രചാരണ ജാഥകൾ ഫെബ്രുവരി 12 ലെ പണിമുടക്ക് ദിവസം മാറ്റി നിശ്ചയിച്ചിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ജനുവരി 31നകം ജില്ലാ കൺവൻഷനുകൾ പൂർത്തീകരിക്കും. പ്രാദേശിക കൺവൻഷനുകൾ ഫെബ്രുവരി 5നകം പൂർത്തീകരിക്കും.
ഏരിയ/മണ്ഡലം അടിസ്ഥാനത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 നു മുൻപ് വാഹന പ്രചാരണ ജാഥകളും, വിളംബര ജാഥകളും സംഘടിപ്പിക്കും. സോഷ്യൽ മീഡിയ, പ്രിന്റ് മീഡിയ പ്രചാരണം വ്യാപകമാക്കും. ഫെബ്രുവരി 12 നു പണിമുടക്കിന് ശേഷം തൊഴിലാളികൾ എല്ലാ ജില്ലകളിലും ഏരിയ കേന്ദ്രങ്ങളിൽ തെരുവിലിറങ്ങി പ്രതിഷേധിക്കും.